കേരളത്തിൽ പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സർക്കാർ ഔദ്യോഗികമായി നിയമിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ.
മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അധ്യക്ഷനായ കമ്മീഷനിൽ അഡ്വ. എം. രാജഗോപാലൻ നായർ, റിട്ടേർഡ് അഡീഷണൽ സെക്രട്ടറി ശ്രീലത സുകുമാരൻ എന്നിവരാണ് അംഗങ്ങൾ. ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി വി.ആർ. ശോഭയാണ് സെക്രട്ടറി.
റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കാനാണ് കമ്മീഷനോട് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഈ നടപടി.
സാധാരണഗതിയിൽ അഞ്ച് വർഷം കൂടുമ്പോഴാണ് സംസ്ഥാനത്ത് ശമ്പള പരിഷ്കരണം നടക്കാറുള്ളത്. കഴിഞ്ഞ ശമ്പള പരിഷ്കരണം 2019 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കിയിരുന്നു. പുതിയ കമ്മീഷന്റെ റിപ്പോർട്ട് വരുന്നതോടെ ജീവനക്കാരുടെ ശമ്പളഘടനയിലും ആനുകൂല്യങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ വ്യക്തമാകും.
Leave A Comment