കുട്ടികളെ നായ ആക്രമിച്ചാൽ ഉത്തരവാദിത്വം ഏൽക്കുമോയെന്നു സുപ്രീംകോടതി
ന്യൂഡൽഹി: തെരുവ് നായ വിഷയത്തിൽ മൃഗസ്നേഹികളെ വീണ്ടും വിമർശിച്ച് സുപ്രീംകോടതി. തെരുവ് നായകളെ പിടികൂടാൻ പോയ മുൻസിപ്പൽ ജീവനക്കാരെ നായ സ്നേഹികളായ അഭിഭാഷകർ ആക്രമിച്ചത് എത്ര മോശകരമായ കാര്യമാണെന്ന് കോടതി ചോദിച്ചു. തെരുവ് നായ്ക്കൾ പ്രത്യേക തരം വൈറസ് വാഹകരാണെന്നും കോടതി പരാമർശിച്ചു.
എന്നാൽ, പരിസ്ഥിതിയുടെ നിലനിൽപ്പിനും പാമ്പുകളെ പോലെയുള്ള ജീവികളുടെ എണ്ണം വർധിക്കുന്നത് തടയുന്നതും നായ്കൾ കാരണമാണെന്നാണ് മൃഗസ്നേഹികളുടെ വാദം. അതിനാൽ തെരുവ് നായ്ക്കളെ നിലനിർത്തണമെന്നും പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ആലോചിച്ച് തീരുമാനമെടുക്കണമെന്നും മൃഗസ്നേഹികൾ ആവശ്യപ്പെട്ടു.
ഇതിനു മറുപടിയായി, നായകൾ ഒൻപത് വയസുള്ള കുട്ടിയെ ആക്രമിച്ചാൽ ആരായിരിക്കും ഉത്തരവാദിയെന്നും ഇവയ്ക്ക് ഭക്ഷണം നൽകുന്ന സംഘടന ഉത്തരവാദിത്വം ഏറ്റടുക്കുമോയെന്നും കോടതി ചോദിച്ചു. ഈ വിഷയത്തിൽ തങ്ങൾ കണ്ണടച്ച് ഇരിക്കണോയെന്നും സുപ്രീംകോടതി ആരാഞ്ഞു.
നായ്ക്കളുടെ കടിയേറ്റാലും മരണമുണ്ടായാലും അവർ ഉത്തരവാദികളായിരിക്കണം. അവയെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകുക, അവിടെ സൂക്ഷിക്കുക. എന്തിനാണ് അവയെ ചുറ്റിനടന്ന് കടിക്കാൻ വിടുന്നത്? -കോടതി ചോദിച്ചു.
എബിസി നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടു എന്ന് പറഞ്ഞ സുപ്രീംകോടതി എല്ലാ സംസ്ഥാന സർക്കാറുകളെയും രൂക്ഷമായി വിമർശിച്ചു. നായ്ക്കളുടെ കടിയേറ്റ് മരിച്ച പുരുഷനും സ്ത്രീക്കും കുട്ടിക്കും നൽകാൻ ഉത്തരവാദിത്തപ്പെട്ട സർക്കാറുകൾക്ക് കനത്ത നഷ്ടപരിഹാരം ചുമത്തുമെന്നും സുപ്രീംകോടതി ബെഞ്ച് പറഞ്ഞു.
Leave A Comment