ക്രൈം

മരുന്ന് വില്‍പ്പനയുടെ മറവില്‍ ലഹരി ലഹരിക്കച്ചവടം ; മെഡിക്കല്‍ റെപ്രസെന്ററ്റീവ് പിടിയില്‍

തൃശൂര്‍: മരുന്ന് വില്‍പ്പനയുടെ മറവില്‍ ലഹരി മരുന്ന് വില്‍പ്പന നടത്തിയ മെഡിക്കല്‍ റെപ്രസെന്ററ്റീവ് പിടിയില്‍. പരിങ്ങണ്ടൂര്‍ സ്വദേശി ചീനിക്കര വീട്ടില്‍ മോഹനന്‍ മകന്‍ മിഥുനെ (24) ആണ് രണ്ട് കിലോ കഞ്ചാവും രണ്ടു ഗ്രാം എംഡിഎംഎയുമായി എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡും കൊലഴി റേഞ്ചും തൃശൂര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. 

മധ്യമേഖല എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നാണ് മിഥുനെ പിടികൂടിയത്. മിഥുന്‍ വന്‍തോതില്‍ കഞ്ചാവും എംഡിഎംഎയും ശേഖരിച്ച് ചെറിയ പൊതികള്‍ ആക്കി വില്‍പ്പന നടത്തി വരികയായിരുന്നെന്ന് എക്‌സൈസ് പറഞ്ഞു. 

മെഡിക്കല്‍ റെപ്രസെന്ററ്റീവ് ജോലിയുടെ മറവിലാണ് ഇയാള്‍ മരുന്ന് എന്ന വ്യാജേന ആവശ്യക്കാര്‍ക്ക് ലഹരി മരുന്ന് വിതരണം ചെയ്തിരുന്നത്. തമിഴ്‌നാട്ടില്‍ നിന്നാണ് കഞ്ചാവ് വാങ്ങിച്ചത് എന്നും ബംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ വാങ്ങിച്ചതെന്നു മിഥുന്‍ സമ്മതിച്ചതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave A Comment