അശ്ലീലദൃശ്യം കാണിച്ച് 13-കാരനെ പീഡിപ്പിച്ച കേസ്; ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കുറ്റക്കാരനെന്ന് കോടതി
തിരുവനന്തപുരം: പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. ഗിരീഷ് കുറ്റക്കാരനെന്ന് കോടതി. കൗൺസിലിംഗിനായെത്തിയ കുട്ടിയെ പലതവണ പീഡിപ്പിച്ചസംഭവത്തിൽ തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ആജ് സുദർശനാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിൽ വ്യാഴാഴ്ച വിധി പറയും.
മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ, പോക്സോ കേസ് പ്രകാരം പ്രതിയെ ഒരു വർഷം മുമ്പ് ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. നിലവിൽ പ്രതി ഹൈക്കോടതിയിൽ ജാമ്യത്തിലാണ്. ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു പ്രതി.
മണക്കാട് കുര്യാത്തിയിൽ തന്റെ വീടിനോട് ചേർന്ന സ്വകാര്യ ക്ലിനിക്കിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. 2015 ഡിസംബർ ആറ് മുതൽ 2017 ഫെബ്രുവരി ഇരുപത്തി ഒന്ന് വരേയുള്ള കാലയളവിൽ കുട്ടിയെ കൗൺസിലിംഗിനായി എത്തിച്ചപ്പോഴായിരുന്നു പീഡനം. പീഡനത്തെ തുടർന്ന് കുട്ടിയുടെ മനോനില കൂടുതൽ ഗുരുതരമായി. നിരന്തരമായ പീഡനത്തിൽ കുട്ടിയുടെ മനോരോഗം വർധിച്ചു. തുടർന്ന് പ്രതി മറ്റു ഡോക്ടർമാരെ കാണിക്കാൻ പറഞ്ഞു. കൂടാതെ പീഡനം പുറത്ത് പറയരുതെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി. കുട്ടി ഭയന്ന് പുറത്ത് പറഞ്ഞില്ല. വീട്ടുകാർ മറ്റ് പല മനോരോഗ വിഭഗ്ധരെ കാണിച്ചു. ഇതിലും കുറയാത്തതിനാൽ 2019-ന് കുട്ടി മെഡിക്കൽ കോളേജ് ആശുപത്രി സൈക്കാട്രി വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തു.
2019 ജനുവരി മുപ്പതിന് ഡോക്ടർമാർ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് കുട്ടി രണ്ട് വർഷം മുമ്പ് പ്രതി തന്നെ പീഡിപ്പിച്ച വിവരം ഇവരോട് പറയുന്നത്. പ്രതി കുട്ടിക്ക് ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് കൊടുക്കുമായിരുന്നു എന്നും പറഞ്ഞു. മെഡിക്കൽ കോളേജ് അധികൃതർ പൊലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് ഫോർട്ട് പൊലീസ് കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.
Leave A Comment