ക്രൈം

പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം: ആറംഗ സംഘം അറസ്റ്റിൽ

കളമശേരി: കളമശേരി ദേശീയപാതയിൽ കൂനംതൈയില്‍ പ്രവര്‍ത്തിക്കുന്ന ബിപിസിഎൽ പെട്രോള്‍ പമ്പിലെ ജീവനക്കാരെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ആറംഗ സംഘത്തെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു.

ആലുവ, തൈക്കാട്ടുകര പുത്തന്‍പീടിയേക്കല്‍ വീട്ടില്‍ ബിന്‍ഷാദ് (26), മന്ത്രക്കല്‍ ജംഗ്ഷൻ കരിപ്പായി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (24), മന്ത്രക്കല്‍ ജംഗ്ഷൻ വിഷ്ണു (30), വരാപ്പുഴ കരിങ്ങാത്തുരുത്ത് വെളുത്തേടത്ത് റിഫാസ് (28), ആലുവ അമ്പാട്ടുകാവ് പ്ലാപ്പിള്ളി പറമ്പ് വീട്ടില്‍ വിശ്വജിത്ത് ചന്ദ്രന്‍ ( 26), മലപ്പുറം തിരുനാവായ് ചിറ്റകാട്ട് വാരിയതാഴത്ത് മുഹമ്മദ് അസ്ലം (26) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച കാറില്‍ സിഎൻജി നിറയ്ക്കുമ്പോള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങാതിരുന്നതിനെച്ചൊല്ലി പ്രതികളായ മുഹമ്മദ് അസ്ലമും കൂട്ടരും പമ്പിലെ ജീവനക്കാരുമായി തര്‍ക്കം നടന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് പ്രതികൾ തിങ്കളാഴ്ച രാത്രി പമ്പില്‍ എത്തി ആക്രമണം അഴിച്ചുവിട്ടത്. കാറില്‍ എത്തിയ സംഘം ജോലി ചെയ്തു കൊണ്ടിരുന്ന ജീവനക്കാരെ പുറകിലൂടെ വന്ന് ജാക്കി ലിവറും ബിയര്‍ കുപ്പികളും മറ്റും ഉപയോഗിച്ച് അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് പോലീസ് എത്തും മുന്‍പേ ഇവര്‍ കാറില്‍ കയറി രക്ഷപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ ജീവനക്കാരെ അടിയന്തിരമായി അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

കളമശേരി ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പ്രതികള്‍ക്കുവേണ്ടി അന്വേഷണം ആരംഭിച്ചു. ആറംഗ സംഘത്തെ പിന്തുടര്‍ന്ന് നോര്‍ത്ത് പറവൂരില്‍ എത്തിയ പോലീസിനെ വെട്ടിച്ച് പ്രതികള്‍ ആലുവ വഴി എറണാകുളം സിറ്റിയില്‍ പ്രവേശിക്കുകയും തുടര്‍ന്ന് ഇവര്‍ വൈറ്റില ഭാഗത്ത് എത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് ഇവരെ വളഞ്ഞിട്ട് പിടികൂടുകയുമായിരുന്നു. പിടിയിലായവർ എറണാകുളം സിറ്റി, റൂറല്‍ ജില്ലകളില്‍ മോഷണം, പിടിച്ചുപറി, ലഹരി എന്നിങ്ങനെ വിവിധ കേസുകളിലെ പ്രതികളാണ്.

കൊച്ചി സിറ്റി സൈബെര്‍ സെല്ലിന്‍റെ സഹായത്തോടെ കളമശേരി പോലീസ് ഇൻസ്പെക്ടർ വിപിൻദാസ്, സബ് ഇന്‍സ്പെക്ടര്‍ സുബൈര്‍ എസ്‌സിപിഒ ശ്രീജിത്ത്, സിപിഒ മാരായ ഷിബു, വിനീഷ്, നിഷാദ്, വിപിന്‍, ശരത്ത് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കളമശേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Leave A Comment