ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ്: കൊച്ചുറാണി അറസ്റ്റിൽ
തൃശൂർ: ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പുകേസിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന വടൂക്കര പാണഞ്ചേരി വീട്ടിൽ കൊച്ചുറാണി ജോയ് (62) അറസ്റ്റിലായി. നിക്ഷേപകരിൽനിന്ന് 42 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ മൂന്നാം പ്രതിയാണ്.
ഒളിവിൽ കഴിയവെ ഇവർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെയും സുപ്രീകോടതിയെയും സമീപിച്ചിരുന്നു. സുപ്രീംകോടതി മുൻകൂർ ജാമ്യം നിരസിച്ചതിനെത്തുടർന്ന് പ്രതി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിറ്റി സി-ബ്രാഞ്ച് അസി. കമ്മീഷണർ കെ.എ. തോമസ് മുമ്പാകെ കീഴടങ്ങു കയായിരുന്നു.
കേസിലെ രണ്ടാം പ്രതിയും സ്ഥാപന ഉടമയുമായ ജോയ് ഡി.പാണഞ്ചേരിയുടെ ഭാര്യയും സ്ഥാപനത്തിന്റെ പാർട്ണറുമാണു കൊച്ചുറാണി.
ജോയ് ഡി. പാണഞ്ചേരി ജയിലിലാണ്. ഇവരുടെ മക്കളും സ്ഥാപനത്തിന്റെ പാർട്ണർമാരുമായ ഡേവിഡ് പാണഞ്ചേരി (35), ചാക്കോ പാണഞ്ചേരി (32) എന്നിവരും കേസിൽ പ്രതികളാണ്.
തൃശൂർ കണിമംഗലം സ്വദേശിനിയുടെയും കുടുംബാംഗങ്ങളിൽനിന്നുമായി 54 ലക്ഷത്തിലധികം രൂപ നിക്ഷേപമായി സ്വീകരിച്ച് തിരികെ നൽകിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
പ്രതികൾക്കെതിരെ 125 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പണം നഷ്ടപ്പെട്ടവർ ഇപ്പോഴും പരാതിയുമായി എത്തുന്നതായി പോലീസ് പറഞ്ഞു.
Leave A Comment