ക്രൈം

വെളയനാട് പട്ടാപ്പകൽ മോഷണം; പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട: വെളയനാട് പട്ടാപ്പകൽ വീടിന്റെ മുൻവാതിൽ പൊളിച്ച് 17 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസ്സിലെ  പ്രതി അറസ്റ്റിലായി. നിരവധി മോഷണ കേസ്സുകളിൽ പ്രതിയായ പീച്ചി സ്വദേശി പുളിക്കൽ വീട്ടിൽ കൽക്കി എന്നു വിളിക്കുന്ന സന്തോഷിനെയാണ് (42 )  ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷെജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

ഇക്കഴിഞ്ഞ നവംബർ ഇരുപത്തൊൻപതാം തിയ്യതിയാണ് വെളയനാട് സ്വദേശി മോഹനന്റെ വീട്ടിൽ പകൽ മോഷണം നടന്നത്. രാവിലെ വീട് പൂട്ടി മോഹനനും കുടുംബവും പട്ടാമ്പിയിൽ പോയി രാത്രി മടങ്ങിവന്നപ്പോഴാണ് മോഷണം നടന്നതറിയുന്നത്.  സംഭവം അറിഞ്ഞയുടനെ റൂറൽ എസ്.പി. നവനീത് ശർമ്മ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സന്തോഷ് അറസ്റ്റിലായത്. 

ഒരു തെളിവും അവശേഷിപ്പിക്കാതെ രക്ഷപ്പെട്ട മോഷ്ടാവിനെ വിദഗ്ദമായ അന്വേഷണത്തിലൂടെയാണ് അന്വേഷണ സംഘം പിടികൂടിയത്. മോഷണ രീതിയും സാഹചര്യങ്ങളും മനസ്സിലാക്കി മോഷണം നടത്തിയത് സ്ഥിരം കുറ്റവാളിയെന്നു പോലീസ്  ആദ്യമേ ഉറപ്പിച്ചിരുന്നു.തൃശൂരിൽ വിറ്റ മോഷണമുതലുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഒല്ലൂർ, വിയ്യൂർ, പുതുക്കാട്, വരന്തരപ്പിള്ളി, മണ്ണുത്തി, ഇരിങ്ങാലക്കുട അടക്കമുള്ള സ്റ്റേഷനുകളിൽ നിരവധി കളവ് കേസുകളിൽ പ്രതിയാണ് സന്തോഷ്.   

രണ്ടു വർഷം മുൻപ് പുതുക്കാട് ചെങ്ങാലൂരിൽ വർക്ക് ഷോപ്പ് ഉടമയുടെ തലയ്ക്കടിച്ച് പണം കവർന്ന കേസ്സിലെ പ്രതിയാണ് സന്തോഷ്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാന്റ് ചെയ്തു. റൂറൽ എസ്.പി. നവനീത് ശർമ്മ അന്വേഷണ പുരോഗതി കൃത്യമായി വിലയിരുത്തിയിരുന്നു. ഇരിങ്ങാലക്കുട ഡി.വൈ.എസ്. ടി.കെ ഷൈജുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനീഷ്കരീം , എസ്.ഐ. എം.എസ്.ഷാജൻ, എൻ.കെ.അനിൽകുമാർ, ജയകൃഷ്ണൻ.പി, എ.എസ്.ഐ. ഷൈൻ ടി.ആർ, സതീശൻ , സീനിയർ സി.പി.ഒ മാരായ സൂരജ്.വി.ദേവ്, ഷഫീർ ബാബു, എം.ആർ രഞ്ജിത്ത്, മിഥുൻ കൃഷ്ണ,  ഇ.എസ്.ജീവൻ, വിപിൻ വെള്ളാമ്പറമ്പിൽ, കെ.എസ്. ഉമേഷ്, രാഹുൽ അമ്പാടൻ, സോണി സേവ്യർ , പി.വി. വികാസ് എന്നിരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. 

Leave A Comment