ക്രൈം

അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊല; പ്രതി ബാബുവിന് വധശിക്ഷ

കൊച്ചി: പ്രമാദമായ അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബുവിന് വധശിക്ഷ. സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധ ശിക്ഷ വിധിച്ചത്. മറ്റ് രണ്ട് കൊലപാതകത്തിൽ ഇരട്ട ജീവപര്യന്തം തടവും പ്രതി അനുഭവിക്കണം. കേസിലെ വിവിധ വകുപ്പുകളിൽ നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ബാബു അടക്കണം. എറണാകുളം ജില്ലാ സ്പെഷൽ കോടതി ജഡ്ജി കെ സോമനാണ് കേസിൽ ശിക്ഷ വിധിച്ചത്. സ്വത്ത് തർക്കത്തിൻ്റെ പേരിൽ സഹോദരനെയടക്കം മൂന്ന് പേരെയാണ് പ്രതി ബാബു വെട്ടിക്കൊന്നത്. കൊലപാതകം കൊലപാതകശ്രമം ഉൾപ്പെടെ ആറ് കുറ്റങ്ങളാണ് പ്രതി ബാബുവിനെതിരെ തെളിഞ്ഞത്.

കൊല നടത്തിയതിന് ശേഷം പ്രതിക്കുണ്ടായ മാറ്റങ്ങൾ പരിശോധിക്കൽ ജയിലിൽ നിന്നുള്ള റിപ്പോർട്ട് കോടതി വിളിച്ചുവരുത്തിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.

സ്വത്ത് തർക്കത്തിൻ്റെ പേരിലാണ് 2018 ഫെ​ബ്രുവരി 12 ന് ബാബു മുത്തസഹോദരൻ എരപ്പ് സെന്റ്  ജോര്‍ജ് കപ്പേളക്ക് സമീപം അറക്കല്‍ വീട്ടില്‍ ശിവന്‍ (62), ശിവന്റെ  ഭാര്യ വത്സല (58), ഇവരുടെ മൂത്തമകള്‍ എടലക്കാട് കുന്നപ്പിള്ളി വീട്ടില്‍ സുരേഷിന്റെ  ഭാര്യ സ്മിത (30) എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.

അമ്മയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിൻ, അപർണ എന്നിവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. കൊലപാതകങ്ങൾക്ക് ശേഷം കൊരട്ടിയിലെ ക്ഷേത്രക്കുളത്തില്‍ സ്‌കൂട്ടറുമായി ചാടി ആത്മഹത്യയ്ക്ക് ശ്രമച്ചെങ്കിലും ബാബുവിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.

Leave A Comment