ഫോണിൽ അശ്ലീല വീഡിയോ കാണും; പെൺകുട്ടികളെ ശല്യം ചെയ്യും: മകനെ വിഷം കൊടുത്തു കൊന്ന് പിതാവ്
മുംബൈ: ഫോണിൽ അശ്ലീല വീഡിയോകൾ കാണുകയും സ്കൂളിലെത്തി പെൺകുട്ടികളെ ശല്യം ചെയ്യുകയും ചെയ്ത മകനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സോലാപുരിൽ ജനുവരി 13ന് നടന്ന സംഭവത്തിൽ വിജയ് ഭാട്ടു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 13ന് ഒരു കുട്ടിയെ കാണാനില്ലെന്നു കാട്ടി സോലാപുരിലെ പൊലീസ് സ്റ്റേഷനിൽ ഒരു പരാതി ലഭിച്ചു. തുടർന്നു നടത്തിയ തിരച്ചിലിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് പരാതിക്കാരെ അറിയിച്ചു. മൃതദേഹം കാണാതായ തങ്ങളുടെ മകൻ വിശാലിന്റേതാണെന്ന് വീട്ടുകാർ തിരിച്ചറിയുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു. വിഷം ഉള്ളിൽചെന്നാണു കുട്ടി മരിച്ചതെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തുടർന്ന് കേസ് റജിസ്റ്റർ ചെയ്ത പൊലീസ് വിശാലിന്റെ വീട്ടുകാരെ ചോദ്യം ചെയ്തു. ചോദ്യംചെയ്യലിനിടെ കുട്ടിയുടെ പിതാവായ വിജയ് പൊട്ടിക്കരയുകയും കുറ്റം സമ്മതിക്കുകയും ചെയ്തു.
വിശാൽ പഠനത്തിൽ വളരെ പിന്നോട്ടായിരുന്നെന്നു വിജയ് പറഞ്ഞതായി പൊലീസ് അറിയിച്ചു. മാത്രമല്ല ഫോണിൽ അശ്ലീല വീഡിയോകൾ കാണുകയും സ്കൂളിലെത്തി പെൺകുട്ടികളെ ശല്യം ചെയ്യുകയും ചെയ്തിരുന്നു. തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ മാതാപിതാക്കൾ വിശാലിനോടു നിരന്തരം ആവശ്യപ്പെട്ടെങ്കിലും അവൻ അതിനൊന്നും ചെവികൊടുത്തില്ല. പിന്നീട് സ്കൂളിൽനിന്നുള്ള പരാതികളുടെ എണ്ണം ഉയരാൻ തുടങ്ങി. മകന്റെ പെരുമാറ്റത്തിലും പ്രവർത്തികളിലും സഹികെട്ട വിജയ് ജനുവരി 13ന് മകനെ തന്റെ ഇരുചക്രവാഹനത്തിൽ തുൽജാപുർ റോഡിലേക്ക് കൂട്ടിക്കൊണ്ടു പോയി.
അവിടെ ഒരു കടയിൽനിന്ന് ശീതളപാനീയത്തിൽ വിഷം കലർത്തി നൽകിയെന്ന് പൊലീസ് പറഞ്ഞു. വിഷം ഉള്ളിൽചെന്നയുടനെ വിശാൽ കുഴഞ്ഞുവീണു, വിജയ് തിരികെ വീട്ടിലേക്കും പോയി. തുടർന്ന് അന്ന് വൈകിട്ടു തന്നെ വിജയ്‌യും ഭാര്യയും കൂടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
Leave A Comment