ക്രൈം

ഓംലെറ്റ് വൈകിയതിന് തട്ടുകട തകർത്തു; പ്രതികളിൽ രണ്ട് പേർ പിടിയിൽ

കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഓംലെറ്റ് വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ ദോശക്കട തകർത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. ദോശക്കട തകർത്തതിനൊപ്പം, ഭക്ഷണം കഴിക്കാൻ എത്തിയവരെ ഇവർ മർദിക്കുകയും ചെയ്തിരുന്നു.

കൊല്ലം പടവടക്ക് സ്വദേശി ബ്രിട്ടോ, പ്രഭാത് എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയാണ് കരുനാഗപ്പള്ളി ആലുംമൂട്ടിലെ ദോശക്കടയിൽ ആക്രമണം നടത്തിയത്. തൊടിയൂർ സ്വദേശികളായ സഹോദരങ്ങൾ ഓർഡർ ചെയ്ത ഓംലെറ്റ് വൈകുമെന്ന് കടയുടമ പറഞ്ഞതിന് പിന്നാലെയായിരുന്നു സംഘം ചേർന്നുള്ള ആക്രമണം.

കട തല്ലിത്തകർത്തതിന് പുറമെ അവിടെ ഭക്ഷണം കഴിക്കാനെത്തിയ മറ്റുള്ളവരെ ഇരുമ്പു വടിയും കോൺക്രീറ്റ് കട്ടയും കൊണ്ട് തല്ലിച്ചതയ്ക്കുകയും ചെയ്തു. പ്രതികളിലൊരാളായ ബ്രിട്ടോയെ വിതുരയിൽ നിന്നാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.

Leave A Comment