ക്രൈം

മാപ്പപേക്ഷിച്ച് ഇരട്ടി വില നൽകി; മനസ്സലിഞ്ഞ ജുവലറിയുടമ കേസില്‍ നിന്ന് പിൻമാറി

മൂവാറ്റുപുഴ: 18 വർഷം മുൻപ് 30 പവൻ കൈക്കലാക്കി മുങ്ങി മുംബെയില്‍ നാലു ജുവലറികളുടെ ഉടമയായി വളർന്ന മഹീന്ദ്ര ഹശ്ബ യാദവ് (53) മോഷണ മുതലിന്റെ നിലവിലെ വിലയുടെ ഇരട്ടി തിരിച്ചു നല്‍കി മാപ്പപേക്ഷിച്ചു. മനസ്സലിഞ്ഞ മൂവാറ്റുപുഴ കല്ലറയ്ക്കല്‍ ജുവലറിയുടമ വേണുഗോപാല്‍ കേസില്‍ നിന്ന് പിൻമാറി.

കഴിഞ്ഞ 19നാണ് ഇയാള്‍ മുംബയില്‍ പിടിയിലാകുന്നത്. ഇതിന് ഒരാഴ്ച മുമ്പ് കുടുംബസമേതം മൂവാറ്റുപുഴയിലെത്തിയിരുന്നു. തന്നെ 'കോടീശ്വരനാക്കിയ" ജുവലറി കുടുംബത്തിന് കാണിച്ചു കൊടുത്തു. പുറത്തു നിന്ന് വീഡിയോയും പകർത്തി.

മൂന്നാറില്‍ അടിച്ചുപൊളിക്കാൻ എത്തിയപ്പോഴാണ് പഴയ വഴിയിലേക്കും നടന്നത്. 22 വർഷം തന്നെ പോറ്റിയ ജുവലറി വീണ്ടും കണ്ടപ്പോള്‍ കുറ്റബോധം തോന്നി. വേണുഗോപാലിനോട് മാപ്പപേക്ഷിക്കാൻ തീരുമാനിച്ചാണ് അന്ന് മടങ്ങിയത്.

ഇയാളെ പൊലീസ് കൊണ്ടുവരുന്നതറിഞ്ഞ് ബംഗളൂരു വിമാനത്തവളത്തില്‍ എത്തിയ വേണുഗോപാലിനോട് ഇക്കാര്യം കരഞ്ഞുപറഞ്ഞു. കാലില്‍ വീണ് മാപ്പും ചോദിച്ചു. തുക മഹീന്ദ്രയുടെ മകൻ ബുധനാഴ്ച മൂവാറ്റുപുഴയില്‍ എത്തി കൈമാറുകയായിരുന്നു.

15-ാം വയസിലാണ് മുംബൈ സാൻഗ്ലി സ്വദേശിയായ മഹീന്ദ്ര മൂവാറ്റുപുഴയില്‍ എത്തിയത്. വേണുഗോപാലിന്റെ വിശ്വസ്തനായി. സ്വർണം ശുദ്ധീകരിക്കാൻ ഇയാളാണ് പതിവായി കൊണ്ടുപോയിരുന്നത്. 2006ല്‍ ഇങ്ങനെ പോയപ്പോഴാണ് 30 പവനും മൂവാറ്റുപുഴയിലെ സുഹൃത്തില്‍ നിന്നു വാങ്ങിയ ഒന്നരലക്ഷവുമായി മുങ്ങിയത്. മോഷണത്തിന് മുമ്പ് ഭാര്യയെയും മക്കളെയും നാട്ടിലെത്തിച്ചു.

ഇയാളുടെ ഒരു ഫോട്ടോ പോലും ലഭിക്കാതെ ആദ്യ അന്വേഷണം നിലച്ചു. നവകേരള സദസില്‍ വേണുഗോപാല്‍ നല്‍കിയ പരാതി പുനരന്വേഷണത്തിന് വഴിതുറന്നു. മഹീന്ദ്രയുടെ മകനൊപ്പം മൂവാറ്റുപുഴ സ്കൂളില്‍ പഠിച്ചിരുന്ന സുഹൃത്തിനെ പൊലീസ് കണ്ടെത്തി. ഫേസ്ബുക്കില്‍ ഇരുവരും ഇപ്പോഴും സൗഹൃദം പങ്കിടാറുണ്ട്. ഇത് വഴിത്തിരിവായി.
മുംബയിലെ മുലുന്ദ് ജോർജിയോണ്‍ ലിങ്ക് റോഡിലെ വീട്ടില്‍ കേരള പൊലീസെത്തിയപ്പോള്‍ മഹീന്ദ്രയുടെ ഗുണ്ടകള്‍ വളഞ്ഞു. മല്‍പ്പിടിത്തത്തിലൂടെ പിടികൂടി. മൂന്ന് വാഹനങ്ങളിലായി ഗുണ്ടകള്‍ പിന്തുടർന്നു. പൂനെവരെ ഒരുവിധമെത്തി. അവിടന്ന് വിമാനത്തില്‍ ബംഗളൂരുവിലെത്തിച്ച ശേഷമാണ് മൂവാറ്റുപുഴയില്‍ കൊണ്ടുവന്നത്. റിമാൻഡിലായ മഹീന്ദ്രയ്ക്കെതിരെ വിശ്വാസവഞ്ചന കേസാണ് ചുമത്തിയിട്ടുള്ളത്.

Leave A Comment