വായ്പ തരപ്പെടുത്താമെന്നു പറഞ്ഞ് തട്ടിപ്പ് : വെള്ളാങ്ങല്ലൂർ സ്വദേശി പോലീസിൻ്റെ പിടിയിൽ
വെള്ളാങ്ങല്ലൂർ: കോടിക്കണക്കിനു രൂപയുടെ വായ്പ തരപ്പെടുത്താമെന്നു പറഞ്ഞ് തട്ടിപ്പു നടത്തിയ കേസിൽ വെള്ളാങ്ങല്ലൂർ സ്വദേശി മൂത്തേരി വീട്ടിൽ "എണ്ണ ദിനേശൻ" എന്ന പേരിൽ അറിയപ്പെടുന്ന ദിനേശൻ (54) പോലീസിൻ്റെ പിടിയിലായി.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി സുരേഷിൻ്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീമാണ് ദിനേശനെ അറസ്റ്റു ചെയ്തത്.
എറണാകുളം തമ്മനം സ്വദേശിയായ മധ്യവയസ്കന് ബിസിനസ്സ് ആവശ്യത്തിനായി ഒരു കോടി രൂപ ലോൺ ശരിയാക്കാമെന്നു പറഞ്ഞ് സമീപിച്ച ദിനേശൻ കഴിഞ്ഞ വർഷം ജൂൺ മാസം മുതൽ പലപ്പോഴായി 3,60,000 രൂപ പ്രോസസിങ്ങ് ചാർജ്ജ് ഇനത്തിൽ കൈപ്പറ്റിയിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ലോൺ ശരിയാക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്തില്ല. വീണ്ടും ഓരോ കാര്യങ്ങൾ പറഞ്ഞ് സമയം നീട്ടിയതോടെയാണ് ദിനേശൻ്റെ തട്ടിപ്പു കഥകൾ പരാതിക്കാരൻ അറിയുന്നത്.
ആവശ്യക്കാരെ വിശ്വാസത്തിലെടുക്കാൻ പ്രൗഡിയോടെ ആഡംബര കാറുകളിൽ സഞ്ചരിച്ചാണ് ഇയാൾ തട്ടിപ്പിനായി എത്തിയിരുന്നത്. പണം അക്കൗണ്ട് വഴി വാങ്ങാതെ നേരിട്ടു മാത്രമാണ് കൈപ്പറ്റുക. തൻ്റെ അക്കൗണ്ടിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണെന്നും അതിനാൽ ഇൻകംടാക്സ്, ഇ ഡി മുതലായ ഏജൻസികളുടെ അന്വേഷണം വരുമെന്നാണ് ഇതിന് കാരണമായി ദിനേശൻ ഇടപാടുകാരെ പറഞ്ഞ് പറ്റിച്ചിരുന്നത്.
കൊടുങ്ങല്ലൂർ സ്റ്റേഷനിലെ മറ്റൊരു കേസിൽ ഒളിവിലായിരുന്ന ദിനേശൻ കോടതിയിൽ നിന്ന് ജാമ്യം നേടി വെള്ളിയാഴ്ച്ച കൊടുങ്ങല്ലൂർ സ്റ്റേഷനിൽ ഹാജരായി. എന്നാൽ ഇരിങ്ങാലക്കുടയിൽ തൻ്റെ പേരിൽ ഒരു
വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തത് ഇയാൾ അറിഞ്ഞിരുന്നില്ല. തുടർന്ന് ഇരിങ്ങാലക്കുട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.
അറസ്റ്റിലായ ദിനേശൻ ഇരിങ്ങാലക്കുട സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. വഞ്ചനാ കേസുകളടക്കം ഇരിങ്ങാലക്കുട,
കൊടുങ്ങല്ലൂർ സ്റ്റേഷനുകളിലായി വിവിധ കേസുകളിൽ പ്രതിയാണ് ദിനേശൻ. നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ ദിനേശന് ജാമ്യം അനുവദിച്ചു.
എസ് ഐ മാരായ ആൽബി തോമസ്, സി എം ക്ലീറ്റസ്, സീനിയർ സി പി ഒ കെ വി സജീഷ് എന്നിവരാണ് പോലീസിൻ്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Leave A Comment