ക്രൈം

എസ്‌ഐ ചമഞ്ഞ് പണം തട്ടിയെടുത്തു; യുവാവ് പിടിയിലായത് വ്യാപാരികളുടെ തന്ത്രപരമായ നീക്കത്തിൽ

കണ്ണൂർ: എസ് ഐയാണെന്ന് പരിചയപ്പെടുത്തി വ്യാപാരികളില്‍ നിന്നും പണം കടംവാങ്ങി വിലസി നടന്ന തട്ടിപ്പുകാരനെ പിടികൂടി. വ്യാപാരി നേതാക്കളാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.ട്രാഫിക് എസ്‌ഐയാണെന്നും കണ്‍ട്രോള്‍റൂം എസ്‌ഐയാണെന്നും പറഞ്ഞ് പയ്യന്നൂര്‍, ഏഴിലോട്, പിലാത്തറ എന്നിവിടങ്ങളിലെ വ്യാപാരികളില്‍ നിന്നും പണം വാങ്ങി മുങ്ങിനടന്ന വിരുതനെയാണ് തളിപ്പറമ്പില്‍ നിന്നും ഞായറാഴ്ച്ച രാവിലെ വ്യാപാരി നേതാക്കളായ കെ എസ് റിയാസ്, വി താജുദ്ദീന്‍, കെ ഇബ്രാഹിംകുട്ടി എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.രാവിലെ തളിപ്പമ്പിലെ ഒരു വ്യാപാരിയില്‍ നിന്നും സമാനമായ രീതിയില്‍ തട്ടിപ്പിന് ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്.

വ്യാപാരികളുടെ തന്ത്രപരമായ നീക്കത്തിലാണ് ഇയാള്‍ വലയിലായത്. കഴിഞ്ഞ ദിവസം തളിപ്പറമ്പ് കരിമ്പത്തും ഇയാള്‍ ട്രാഫിക് എസ് ഐയാണെന്ന് പരിചയപ്പെടുത്തി പണം തട്ടിയെടുത്തിരുന്നു. മന്നയിലുള്ള കള്ള്ഷാപ്പിന് സമീപം ചിപ്സ് വില്‍പ്പന നടത്തിയിരുന്ന ജയ്സണ്‍ എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പയ്യന്നൂര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളില്‍ ഇയാളെക്കുറിച്ച് വാര്‍ത്തകള്‍ വന്നതിനാല്‍ പണം ചോദിച്ചെത്തിയപ്പോള്‍ തട്ടിപ്പ് വേഗത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞു. 

മാന്യമായി വസ്ത്രധാരണം നടത്തി കടകളില്‍ വരുന്ന ഇയാളുടെ കയ്യില്‍ ഒരു ബാഗുമുണ്ടായിരുന്നു. കടം വാങ്ങുമ്പോള്‍ ഇപ്പോള്‍ എ ടി എമ്മില്‍ നിന്നും എടുത്തു തരാമെന്ന് പറഞ്ഞാണ് ജയ്‌സന്‍ മുങ്ങിയിരുന്നത്.

പയ്യന്നൂരിലെ മെഡിക്കൽ ഷോപ്പിൽ എത്തിയ ഇയാൾ ഹൈവേ പൊലീസിലെ ജെയ്സാണ്, എസ്ഐയാണ് എന്നാണ് സ്വയം പരിചയപ്പെടുത്തിയാണ് പണം തട്ടിയത്. ഫാർമസിയിൽ ഇരുന്ന യുവതിയോട് 410 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇപ്പോൾ തന്നെ എടുത്ത് തിരിച്ചുതാരം എന്ന് പറഞ്ഞാണ് പണം കൈക്കലാക്കി കടന്നുകളഞ്ഞത്. യുവതി ഇയാൾക്ക് പണം കൊടുക്കുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

Leave A Comment