ക്രൈം

കാറിടിച്ച് വീഴ്ത്തി, കത്തി കാട്ടി ജ്വല്ലറി ഉടമയില്‍ നിന്ന് സ്വർണം കവർന്ന കേസിൽ 5 പേര്‍ അറസ്റ്റില്‍

കോഴിക്കോട്: കൊടുവള്ളി സ്വര്‍ണക്കവര്‍ച്ച കേസില്‍ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസ്. രമേശ്,വിപിന്‍, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ചയിലെ പ്രധാന സൂത്രധാരനായ രമേശിന് സ്വര്‍ണവ്യാപാരി ബൈജുവുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ബുധനാഴ്ച രാത്രി 10.30 ന് മുത്തമ്പലത്തു വച്ചാണ് സംഭവമുണ്ടായത്.ബസ് സ്റ്റാന്‍ഡിനു സമീപം ആഭരണ നിര്‍മാണ യൂണിറ്റ് നടത്തുന്ന മുത്തമ്പലം കാവില്‍ സ്വദേശി ബൈജുവിനെയാണ് പ്രതികള്‍ ആക്രമിച്ചു രണ്ട് കിലോയോളം സ്വര്‍ണം സ്വര്‍ണം കവര്‍ന്നത്. ആഭരണ നിര്‍മാണശാലയില്‍ നിന്ന് തന്റെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരികയായിരുന്നു ബൈജു. പിന്തുടര്‍ന്ന് കാറിലെത്തിയ സംഘം ബൈജുവിന്റെ സ്‌കൂട്ടറിനെ ഇടിച്ചു വീഴ്ത്തി. കത്തികാണിച്ചു ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണം കവര്‍ന്നത്. പരുക്കേറ്റ വ്യാപാരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സ്വര്‍ണ വില്പനയ്ക്കൊപ്പം സ്വര്‍ണപണിയും ചെയ്യുള്ള ആളാണ് ബൈജു. ആഭരണങ്ങള്‍ നിര്‍മിക്കുന്നതിനായി കരുതിയിരുന്ന സ്വര്‍ണവും പ്രതികള്‍ കൈക്കലാക്കിയതായി ബൈജു പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഇവരില്‍ നിന്ന് 1.3 കിലോ സ്വര്‍ണം കണ്ടെത്തിയതായി റൂറല്‍ എസ്പി നിധിന്‍രാജ് പറഞ്ഞു. കേസില്‍ സിനോയ് എന്നയാളെ കൂടി പിടികൂടനുണ്ടെന്നാണ് പൊലീസ് പറയുന്നത്.ബൈജു സ്ഥിരമായി സ്വര്‍ണം കൊണ്ടുപോകാറുള്ളതായി അറിയാവുന്ന ചിലരാണ് കവര്‍ച്ചയ്ക്ക്് പിന്നിലെന്ന നിഗമനമാണ് പൊലീസിനെ പ്രതികളിലേക്കെത്തിച്ചത്.

Leave A Comment