ക്രൈം

പുനര്‍വിവാഹ പരസ്യം നല്‍കിയ യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി, യുവതി പിടിയിൽ

പത്തനംതിട്ട: പുനര്‍വിവാഹ പരസ്യം നല്‍കിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍.ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ്‌ പുത്തന്‍തുറ വീട്ടില്‍ വിജയന്റെ മകള്‍ വി ആര്യ (36) ആണ് പിടിയിലായത്. 2020 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പത്തനംതിട്ട കോയിപ്രം പൊലീസാണ് ആര്യയെ പിടികൂടിയത്.

കോയിപ്രം കടപ്ര സ്വദേശി അജിത് നല്‍കിയ പുനര്‍വിവാഹ പരസ്യം കണ്ട് ആര്യ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു. സഹോദരിക്ക് വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് അ‍ജിത്തിനെ വിശ്വസിപ്പിച്ച്‌, അമ്മയുടെ ചികിത്സയ്ക്കെന്നു പറഞ്ഞ് ഡിസംബര്‍ വരെ പല തവണയായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ ആര്യ തട്ടിയെടുത്തു എന്നാണ് കേസ്. കറ്റാനം സൗത്ത് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. കൂടാതെ രണ്ട് പുതിയ മൊബൈല്‍ ഫോണും കൈക്കലാക്കി.

ചതി മനസിലാക്കിയ അജിത്, 2022 ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈഎസ്പിക്കു പരാതി നല്‍കി. പരാതി പ്രകാരം കേസെടുത്ത് പൊലീസ് വിശദമായ അന്വേഷണം നടത്തി. മൊബൈല്‍ ഫോണുകളുടെ വിളികള്‍ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം ശേഖരിച്ചു. പണമിടപാട് സംബന്ധിച്ച രേഖകളും കണ്ടെടുത്തു. പ്രതി ആവശ്യപ്പെട്ടതനുസരിച്ച്‌ മൊബൈല്‍ ഫോണ്‍ വാങ്ങിയ തിരുവല്ലയിലെ മൊബൈല്‍ കടയിലും, ഫോണ്‍ വില്‍ക്കാന്‍ ഏല്‍പ്പിച്ച കായംകുളത്തെ ബേക്കറി ഉടമയെ കണ്ടും അന്വേഷണം നടത്തി.

അന്വേഷണത്തില്‍ ആര്യയ്ക്കു സഹോദരിയില്ലെന്നും ഇല്ലാത്ത സഹോദരിയുടെ പേരു പറഞ്ഞു വിവാഹത്തിന് താത്പര്യമുണ്ടെന്ന് അറിയിച്ച്‌ യുവാവിനെ കബളിപ്പിക്കുകയായിരുന്നെന്നും തെളിഞ്ഞു. പിന്നീട് യുവതിയുടെ ഫോണ്‍ ലൊക്കേഷന്‍ അന്വേഷിച്ചുകൊണ്ടിരുന്ന പൊലീസ് സംഘത്തിന് പാലക്കാട് കിഴക്കന്‍ചേരിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് യുവതി പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലില്‍ ആര്യ കുറ്റം സമ്മതിച്ചു. പ്രതിയുടെ കൈയില്‍ നിന്നു പിടിച്ചെടുത്ത ഫോണ്‍ യുവാവിനെ കബളിപ്പിച്ച്‌ സ്വന്തമാക്കിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സമാന രീതിയിലുള്ള കുറ്റകൃത്യം പ്രതി നടത്തിയിട്ടുണ്ടോ എന്നതും പണത്തിന്റെ ക്രയവിക്രയം സംബന്ധിച്ചും കൂടുതല്‍ പ്രതികളുണ്ടോ എന്നതിനെപ്പറ്റിയും വിശദമായ അന്വേഷണം നടക്കുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave A Comment