മേലഡൂരിൽ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് രക്ഷപ്പെട്ട ഗുണ്ടകൾ അറസ്റ്റിൽ.
മാള : മേലഡൂരിൽ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് രക്ഷപ്പെട്ട ഗുണ്ടകൾ അറസ്റ്റിൽ. മഞ്ഞപ്ര ചുള്ളി സ്വദേശി കൊളാട്ടുകുടി വീട്ടിൽ ടോണി (33 ) വട്ടപ്പറമ്പ് മഴുവഞ്ചേരി വീട്ടിൽ റിജോ (26 ) മാള വലിയപറമ്പ് സ്വദേശി പുപ്പൻ എന്ന അരുൺ (27) അന്നമനട സ്വദേശി കണ്ണംവേലിത്തറ വീട്ടിൽ സജേഷ് (37) എന്നിവരെയാണ് മാള ഇൻസ്പെക്ടർ സജിൻ ശശി അറസ്റ്റു ചെയ്തത്. മറ്റൊരു പ്രതി ഇപ്പോഴും ഒളിവിലാണ്.
ഇയാളുടെ ബന്ധുവായ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത് ചോദിക്കാൻ എത്തിയതാണ് സംഘം . ഇക്കഴിഞ്ഞ പതിനാറാം തിയ്യതി മേലഡൂർ സ്വദേശിയുടെ വീട്ടിലെത്തിയ ഗുണ്ടാ സംഘം ഇയാളെ ആക്രമിക്കുകയായിരുന്നു.വാക്കുതർക്കത്തെ തുടർന്ന് അടിപിടിയിലെത്തിയതോടെ വീട്ടിലേക്ക് ഓടിക്കയറിയ യുവാവിനെ ഗുണ്ടാ സംഘം പിൻതുടർന്ന് വീട്ടിൽ കയറി ആക്രമിച്ചു മൊബൈൽ ഫോൺ തട്ടിയെടുത്തു. ഇതിനിടെ യുവാവിന് മുറിവേൽക്കുകയും ചെയ്തു.
സംഭവശേഷം എറണാകുളം, കോയമ്പത്തൂർ, എരുമേലി, പീരുമേട് ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതികളെ ഇന്നു പുലർച്ചെയാണ് പീരുമേട് മലമുകളിലെ ഒറ്റപ്പെട്ട റിസോർട്ടിൽ നിന്ന് പോലീസ് സംഘം പിടികൂടിയത്. മൊബൈൽ പൂർണ്ണമായും ഒഴിവാക്കി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വിദഗ്ദമായ അന്വേഷണത്തിലുടെയാണ് പിടികൂടിയത്. എസ്.ഐ. നീൽ ഹെക്ടർ ഫെർണാണ്ടസ്, ഫ്രാൻസിസ് , എ.എസ്.ഐ കെ.ആർ സുധാകരൻ, കെ.വി.ജസ്റ്റിൻ, സീനിയർ സി.പി. ഒമാരായ ഇ.എസ്. ജീവൻ , ജിബിൻ ജോസഫ് , സോണി സേവ്യർ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
Leave A Comment