ക്രൈം

17 കാരനെ മർദിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

വരന്തരപ്പിള്ളി:17 കാരനെ മർദിച്ച കേസിലെ പ്രധാനപ്രതിയെ വടക്കാഞ്ചേരിയിൽ നിന്ന് വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു.യുവതിയുടെ പേരിൽ പീഡനകേസ് കൊടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു മർദനം.വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി മുല്ലയ്ക്കൽ സുമനെയാണ് വരന്തരപ്പിള്ളി പോലീസ് പിടികൂടിയത്. സംഭവത്തെ തുടർന്ന് പ്രതി ഒളിവിലായിരുന്നു. വരന്തരപ്പിള്ളി സ്റ്റേഷനിൽ ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. വരന്തരപ്പിള്ളി പോലീസ് എസ് എച്ച്.ഒ. എസ്. ജയകൃഷ്ണൻ്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

സംഭവത്തിൽ വേലുപ്പാടം പൗണ്ട് സ്വദേശി കാട്ടാളൻ വീട്ടിൽ ജിബിൻ, കല്ലൂർ പച്ചളിപ്പുറം മണമേൽ നിഖിൽ, വരന്തരപ്പിള്ളി തെക്കുമുറി വെട്ടിയാട്ടിൽ ശ്രീജിത്ത് എന്നിവരെ നേരത്തേ പിടികൂടിയിരുന്നു.വരന്തരപ്പിള്ളി സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയെ  പ്രതികൾ സംഘം ചേർന്ന് മർദിച്ചു എന്നാണ് പരാതി. യുവതിക്കെതിരെയുള്ള പരാതി പോക്സോ വകുപ്പിൽ പെടുത്തുന്നതിനാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പരാതിക്കാരനാക്കാൻ പ്രതികൾ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

കുട്ടിയെ കുറുമാലി പുഴയോരത്തേക്ക് വിളിച്ചു വരുത്തിയ സംഘം  ഭീഷണിപ്പെടുത്തുകയും മർദിക്കുകയുമായിരുന്നു. മുൻപരിചയമില്ലാത്ത ഒരു സ്ത്രീയുടെ ചിത്രം കാണിച്ച ശേഷം അവർ പീഡിപ്പിച്ചതായി പരാതിപ്പെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം. ഒടുവിൽ നിർബന്ധത്തിനു വഴങ്ങിയ കുട്ടി സ്വന്തം ഫോണിൽനിന്ന് ചൈൽഡ് ലൈനിലേക്ക് വിളിച്ച് പ്രതികൾ പറഞ്ഞ പ്രകാരം പരാതിപ്പെട്ടു.17കാരന്റെ സുഹൃത്തുക്കളേയും സംഘം മർദിച്ചതായി പരാതിയുണ്ട്. ഇവരും അക്രമികളുമായി മുൻ പരിചയമുണ്ടോയേന്നും പരാതിക്ക് കാരണക്കാരിയായ യുവതിക്ക് സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു.

Leave A Comment