ജില്ലാ വാർത്ത

വീട്ടുകാരെ മയക്കി മോഷണം നടത്തിയ കേസിലെ പ്രതി കോടതിയില്‍ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടുകാരെ മയക്കി മോഷണം നടത്തിയ കേസിലെ പ്രതി മരിച്ചു. നേപ്പാള്‍ സ്വദേശിയായ രാംകുമാറാണ് മരിച്ചത്. അയിരൂര്‍ പൊലീസ് കോടതിയില്‍ എത്തിച്ചപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വര്‍ക്കലയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹരിഹരപുരം എല്‍പി സ്‌കൂളിനു സമീപത്തെ വീട്ടില്‍ നിന്നാണ് ഇയാള്‍ മോഷണം നടത്തിയത്. വീട്ടില്‍ ശ്രീദേവിയമ്മ, മരുമകളും സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ദീപ, ഹോം നഴ്‌സായ സിന്ധു എന്നിവരായിരുന്നു താമസം. വീട്ടുകാരെ മയക്കിയ ശേഷം സ്വര്‍ണവും പണവും മോഷ്ടിക്കുകയായിരുന്നു. നേപ്പാള്‍ സ്വദേശിനി ജോലിക്കെത്തിയത് ദിവസങ്ങള്‍ക്കു മുന്‍പാണ്. ഭക്ഷണത്തിലാണ് മയക്കു മരുന്നു കലര്‍ത്തിയത്.

ശ്രീദേവിയമ്മയുടെ മകന്‍ ബംഗളൂരുവിലാണ്. ഭാര്യ ദീപയെ ഫോണില്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരെ വിവരം അറിയിച്ചു. അടുത്ത വീട്ടില്‍നിന്ന് ആളുകളെത്തിയപ്പോള്‍ ചിലര്‍ വീട്ടില്‍നിന്ന് ഇറങ്ങി ഓടി. വീട്ടുകാര്‍ ബോധരഹിതരായ നിലയിലായിരുന്നു. 

പിന്നാലെ നടന്ന പരിശോധനയില്‍ ഒരാളെ വീടിനോട് ചേര്‍ന്ന മതിലിനടുത്തെ ഇരുമ്പുകമ്പിയില്‍ കുടുങ്ങിയ നിലയില്‍ രാം കുമാറിനെ കണ്ടെത്തുകയായിരുന്നു. ഇയാളുടെ പക്കല്‍ പണവും സ്വര്‍ണവും ഉണ്ടായിരുന്നു. നാട്ടുകാരാണ് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്.

Leave A Comment