ജില്ലാ വാർത്ത

വീണ്ടും കാട്ടാന; പാലപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിയായ സ്ത്രീക്ക് പരിക്കേറ്റു

പാലപ്പിള്ളി : പാലപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിയായ സ്ത്രീക്ക് പരിക്കേറ്റു. പാലപ്പിള്ളി കണ്ണംമ്പിള്ളി സുബിയുടെ ഭാര്യ 36 വയസുള്ള രജനിക്കാണ് പരിക്കേറ്റത്.വെള്ളിയാഴ്ച രാവിലെ ആറരയോടെ പിള്ളത്തോട് പാലത്തിന് സമീപത്തുള്ള ജ്യുങ്ടോളി റബ്ബർ എസ്റ്റേറ്റിലാണ് സംഭവം. കൈക്കും ഷോൾഡറിനും പരിക്കേറ്റ രജനിയെ വനപാലകരും ഗ്രാമ പഞ്ചായത്തംഗവും  ചേർന്ന്  മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

രജനിയും സുഹൃത്തായ സുമയും സമീപത്തുള്ള ബ്ലോക്കിലേക്ക് ടാപ്പിംഗിനായി നടന്നുപോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. കൂട്ടം തെറ്റിയെത്തിയ കൊമ്പനാണ് രജനിയെ ആക്രമിച്ചത്. തോട്ടത്തിലെ റോഡിലൂടെ പാഞ്ഞുവന്ന ആനയെ കണ്ട് ഓടിമാറാൻ ശ്രമിക്കുന്നതിനിടെ ആന തുമ്പികൈ കൊണ്ട് രജനിയെ അടിച്ചുവീഴ്ത്തുകയായിരുന്നു. പത്തടിയോളം മാറിയാണ് രജനി വീണത്. അഞ്ച് ആനകളിൽ ഒരെണ്ണമാണ് കൂട്ടംതെറ്റി തൊഴിലാളികളുടെ ഇടയിലേക്ക് പാഞ്ഞടുത്തത്.ചിന്നം വിളിച്ച് കുതിച്ചുവന്ന ആനയെ കണ്ട് തോട്ടത്തിൽ ടാപ്പിംഗ് ചെയ്തിരുന്ന തൊഴിലാളികളെല്ലാം ചിതറിയോടി. ഇതിനിടയിലാണ് രജനി ആനയുടെ മുൻപിൽപ്പെട്ടത്.

17 തൊഴിലാളികളാണ് ഈ സമയത്ത് തോട്ടത്തിൻ്റെ പലയിടങ്ങളിലായി ജോലി ചെയ്തിരുന്നത്.
ആനയുടെ ആക്രമണത്തിൽ തെറിച്ചുവീണ രജനിയെ സമീപത്ത് ടാപ്പിംഗ്
ചെയ്തുകൊണ്ടിരുന്നയാലാണ് രക്ഷിച്ചത്‌. തോട്ടം തൊഴിലാളികൾ കൂട്ടത്തോടെ എത്തിയാണ് ആനയെ ഓടിച്ചുവിട്ടത്.പുലർച്ചെ മുതൽ തോട്ടത്തിൻ്റെ പരിസരത്ത് ആനകൾ ഉണ്ടെന്നറിഞ്ഞതോടെ വനപാലകർ സ്ഥലത്തുണ്ടായിരുന്നു.നേരം വൈകി ടാപ്പിംഗിനിറങ്ങിയാൽ മതിയെന്നായിരുന്നു വനപാലകരുടെ നിർദേശം.

കുറച്ചുനാളുകൾക്ക്  ശേഷമാണ് മേഖലയിൽ കാട്ടാന ആക്രമണം ഉണ്ടാകുന്നത്. ജീവൻ പണയപ്പെടുത്തി പണിയെടുക്കുന്നവർക്ക്  ആനശല്യത്തിൽ നിന്ന് സംരക്ഷണം നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

Leave A Comment