ജില്ലാ വാർത്ത

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ തുടരുന്നു

കൊച്ചി: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടി തുടരുന്നു. ഏറ്റവും ഒടുവിലായി എറണാകുളത്താണ് നടപടി ആരംഭിച്ചത്.
മുഹമ്മദ് കാസിം, അബ്ദുൽ ലത്തീഫ് എന്നിവരുടെ സ്വത്താണ് കണ്ടു കെട്ടിയത്. ആലുവയിലെ പെരിയാർ വാലിയിലും നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.
കോടതി ഉത്തരവ് പ്രകാരം പൊലീസ് സംരക്ഷണത്തിലാണ് സ്വത്ത് കണ്ടുകെട്ടൽ നടപടി പുരോ​ഗമിക്കുന്നത്. കുന്നംകുളം താലൂക്ക് പരിധിയിലെ 5 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടും സ്ഥലവും അല്പസമയം മുമ്പ് ജപ്തി ചെയ്തിരുന്നു.

പഴുന്നാന കാരങ്ങൽ വീട്ടിൽ അസീസ്, പെരുമ്പിലാവ് അഥീനയിൽ വീട്ടിൽ യഹിയ കോയ തങ്ങൾ, പെരുമ്പിലാവ് പള്ളിക്കരഞ്ഞാലിൽ വീട്ടിൽ ഉസ്മാൻ, ഗുരുവായൂർ പുതുവീട്ടിൽ മുസ്തഫ, വടുതല ഉള്ളിശ്ശേരി പിലക്കൂട്ടയിൽ വീട്ടിൽ റഫീഖ് എന്നിവരുടെ വീടുകളും സ്ഥലങ്ങളുമാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം ജപ്തി ചെയ്തത്.

കുന്നംകുളം തഹസിൽദാർ അജികുമാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് നടപടിയെടുത്തത്. പി എഫ് ഐ ജനറൽ സെക്രട്ടറിയിരുന്ന അബ്ദുൽ സത്താറിൻ്റെ കരുനാഗപ്പള്ളിയിലെ വീടും വസ്തുക്കളും കണ്ടു കെട്ടി. കരുനാഗപ്പള്ളി തഹസിൽദാർ ഷിബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കൾ കണ്ടു കെട്ടിയത്. ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. അബ്ദുൾ സത്താറിൻ്റെ ബന്ധുക്കൾ അടക്കം വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം.

Leave A Comment