ജില്ലാ വാർത്ത

കുര്‍ബാന തര്‍ക്കം; പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മാര്‍പാപ്പയുടെ പ്രതിനിധി എത്തും

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ മാര്‍പാപ്പ പ്രത്യേക പ്രതിനിധിയെ നിയമിച്ചു. ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ ആണ് പ്രതിനിധി. കുര്‍ബാന എങ്ങനെ ചൊല്ലണമെന്നത് സംബന്ധിച്ച് ഒരുവിഭാഗം വിശ്വാസികളും വൈദികരുമെല്ലാം സഭാനേതൃത്വത്തിനെതിരെ രംഗത്തുവന്നിരുന്നു. ഒരുവിഭാഗം വൈദികര്‍ ഇത് സംബന്ധിച്ച് പരസ്യ പ്രക്ഷോഭവും നടത്തിയിരുന്നു. കുര്‍ബാന സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന ബസലിക്ക പള്ളി തുറക്കാന്‍ സാധിച്ചിട്ടില്ല.

ഈ ഒരു സാഹചര്യത്തിലാണ് ഇതേക്കുറിച്ച് പഠിക്കാന്‍ മാര്‍പാപ്പ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചത്. പ്രശ്‌നങ്ങള്‍ പഠിച്ചശേഷം റിപ്പോര്‍ട്ട് നല്‍കാനാണ് സിറില്‍ വാസിലിന് നിര്‍ദേശം നല്‍കിയത്. ഇയാള്‍ അുടത്ത ദിവസം അങ്കമാലി അതിരൂപതിയിലെത്തും. പെര്‍മനന്റ് സിനഡിന്റെ ആവശ്യപ്രകരമാണ് പ്രതിനിധിയെ നിയോഗിക്കാനുള്ള മാര്‍പാപ്പയുടെ തീരുമാനം.

മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി പേപ്പൽ ഡെലഗേറ്റു പ്രവർത്തിക്കുമ്പോഴും എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണനിർവഹണചുമതല അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത് തുടർന്നും നിർവഹിക്കുന്നതാണ്. 

1965ൽ സ്ലൊവാക്യയിലെ കൊസിഷെയിൽ ജനിച്ച ആർച്ചുബിഷപ്പ് സിറിൽ വാസിൽ പ്രാഥമികപഠനത്തിനുശേഷം സെമിനാരിപരിശീലനം പൂർത്തിയാക്കി 1987ൽ വൈദികനായി. സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യം അധ്യാപകനായും പിന്നീടു റെക്ടറായും സേവനമനുഷ്ഠിച്ചു. 2009ൽ പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറിയായി നിയമിതനായതിനൊപ്പം ആർച്ചുബിഷപ്പിന്റെ പദവിയോടുകൂടി മെത്രാനായി അഭിഷിക്തനായി. 2020ൽ കൊസിഷെ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ അദ്ദേഹത്തെ 2021ൽ ഫ്രാൻസിസ് മാർപാപ്പ ആ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിച്ചു.

Leave A Comment