ജില്ലാ വാർത്ത

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കോടതി ആവശ്യപ്പെട്ടിട്ടും കെ സുരേന്ദ്രൻ ഹാജരായില്ല

കാസര്‍കോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കോടതി ആവശ്യപ്പെട്ടിട്ടും നേരിട്ട് ഹാജരാകാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസിൽ സുരേന്ദ്രൻ ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾ വിടുതൽ ഹർജി സമർപ്പിച്ചു. കേസെടുത്തതും, പ്രതി ചേർത്തതും നിയമാനുസൃതമല്ലെന്നാണ് വാദം. നേരത്ത പ്രതികളോട് നേരിട്ട് ഹാജരാകാൻ കാസര്‍കോഡ് ജില്ലാ സെഷൻസ് കോടതി ആവശ്യപ്പെട്ടിരുന്നു.

വിടുതൽ ഹർജിയിൽ വിശദമായ വാദം ഒക്ടോബർ നാലിന് നടക്കും. കെ സുന്ദരയോട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ നാലിന് ഹാജരാകാനാണ് നിർദേശം. കെ സുന്ദര എന്ന പേരുള്ള ഒരാള്‍ മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന് അപരനായി നില്‍ക്കുമെന്നും ഇത് സുരേന്ദ്രന് തെരഞ്ഞെടുപ്പില്‍ ഭീഷണിയാകുമെന്ന ചര്‍ച്ചകളെ തുടര്‍ന്ന് രണ്ട് ലക്ഷം രൂപ നല്‍കി അദ്ദേഹത്തെ പിന്തിരിപ്പിച്ചു എന്നതാണ് മഞ്ചേശ്വരം കോഴക്കേസ്. പണത്തിന് പുറമെ മൊബൈല്‍ ഫോണും സുന്ദരക്ക് നല്‍കിയിരുന്നു. അഞ്ച് തവണയാണ് കോടതി ഈ കേസ് പരിഗണിച്ചത്.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകാത്തതിനെ കോടതി വിമർശിച്ചിരുന്നു. പ്രതികൾ എവിടെയാണെന്ന് ചോദിച്ച കോടതി, പ്രതികൾ ഇന്ന് നിർബന്ധമായും ഹാജരാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ കേസിന്റെ വിചാരണയുടെ ഒരു ഘട്ടത്തിലും കെ സുരേന്ദ്രനോ മറ്റു പ്രതികളോ ഹാജരായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. വളരെ ഗൗരവകരമായ കുറ്റങ്ങള്‍ ചാര്‍ത്തിക്കൊണ്ടുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ചിട്ടുള്ളത്.

Leave A Comment