ജില്ലാ വാർത്ത

ഓയൂരില്‍ തെളിവെടുപ്പിനിടെ മാധ്യമ പ്രവര്‍ത്തകന്‍ വീണപ്പോള്‍ കൈയടിച്ച് പ്രതി അനിത കുമാരി

കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ തെളിവെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്‍ വീണപ്പോള്‍ കൈയടിച്ച് പ്രതി അനിതകുമാരി. ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്‍ വീണപ്പോള്‍ നടത്തം നിര്‍ത്തി അനിത കുമാരി കൈയടിച്ചു. ചിറക്കര തെങ്ങുവിളയിലെ ഫാമില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം.

''നന്നായി, ഇത്തിരി നടക്കാന്‍ സമ്മതിക്ക്'' എന്ന് പറഞ്ഞുകൊണ്ടായിരുന്നു അനിതകുമാരി കൈയടിച്ചത്. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പിന് അനിതകുമാരിയെ മാത്രമേ വാനില്‍നിന്നു പുറത്തിറക്കിയുള്ളൂ. അനിത കുമാരി മുഖം ഷാള്‍ കൊണ്ടു മറച്ചിരുന്നു. ഫാം ഹൗസില്‍ നടത്തിയ തെളിവെടുപ്പില്‍ പകുതിയിലേറെ കത്തിക്കരിഞ്ഞ നോട്ടുബുക്കും ഇന്‍സ്ട്രുമെന്റ് ബോക്‌സും കണ്ടെത്തി. ആറു വയസ്സുകാരിയുടെ ബുക്ക് ആണോയെന്ന് സംശയമുണ്ട്. മുതിര്‍ന്ന കുട്ടികള്‍ക്കു സമാനമായ കൈയക്ഷരമാണ് ബുക്കിലുള്ളത്.

പ്രതികളായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ ആര്‍ പത്മകുമാര്‍, ഭാര്യ എം ആര്‍ അനിത കുമാരി, മകള്‍ പി അനുപമ എന്നിവരുമായാണു ക്രൈംബ്രാഞ്ച് സംഘം ഫാം ഹൗസില്‍ തെളിവെടുപ്പിന് എത്തിയത്.

Leave A Comment