വേങ്ങൂരിൽ രണ്ട് കുട്ടികൾക്കു കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 229 ആയി
പെരുമ്പാവൂർ: മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്ന പെരുമ്പാവൂർ വേങ്ങൂരിൽ രണ്ടു കുട്ടികൾക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 229 ആയി. ഇന്നലെ ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ മൂന്നായി ഉയർന്നു.
വേങ്ങൂർ പഞ്ചായത്തിലെ 11-ാം വാർഡിൽ താമസിച്ചിരുന്ന കരിയാമ്പുറത്ത് വീട്ടിൽ കാർത്യായനി (51) ആണ് ഇന്നലെ മരിച്ചത്. ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കാർത്യായനിയുടെ കുടുംബത്തിന് അടിയന്തിര ധനസഹായം കൈമാറിയതായി പഞ്ചായത്ത് പ്രസിഡന്റ് ശിൽപ അറിയിച്ചു.
പഞ്ചായത്തിലെ മഞ്ഞപ്പിത്ത ബാധിതരിൽ 45-ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 17-നാണ് വെങ്ങൂർ പഞ്ചായത്തിലെ കൈപ്പള്ളിയിലെ ഒരു കുടുംബത്തിൽ മഞ്ഞപ്പിത്തബാധ റിപ്പോർട്ട് ചെയ്യുന്നത്.
പിന്നീട് 19-ാം തീയതി പത്താം വാർഡിലും 12-ാം വാർഡിലും രണ്ടു പേർക്ക് വീതംകൂടി രോഗബാധ സ്ഥിരീകരിച്ചു. തുടർന്നാണ് മഞ്ഞപ്പിത്ത വ്യാപനം നടക്കുന്നതായി സംശയമുണ്ടായതും വിശദമായ അന്വേഷണം തുടങ്ങിയതും. വക്കുവള്ളിയിലെ ജല അതോറിറ്റിയുടെ സംഭരണിയിൽനിന്നുള്ള കുടിവെള്ളം ഉപയോഗിച്ചവർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.
Leave A Comment