ജില്ലാ വാർത്ത

ആംബുലന്‍സ് ലഭിച്ചില്ല; വയനാട്ടില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കൊണ്ടുപോയത് ഓട്ടോറിക്ഷയില്‍

കല്‍പ്പറ്റ: ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ വയനാട്ടില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയത് ഓട്ടോറിക്ഷയില്‍. വയനാട് എടവക പള്ളിക്കല്‍ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയത്. ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ അറിയിച്ചിട്ടും മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടു നല്‍കിയില്ലെന്നാണ് പരാതി. സംഭവം വിവാദമായതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി എത്തി. സംഭവത്തില്‍ വീഴ്ചയുണ്ടായെന്നാരോപിച്ച് ട്രൈബല്‍ പ്രമോട്ടറെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.

ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് മണിയോടെയാണ് സംഭവം. ആദിവാസി സ്ത്രീയുടെ മൃതദേഹം വീട്ടില്‍ നിന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോകാനായിരുന്നു ആംബുലന്‍സ് വേണ്ടിയിരുന്നത്. വാഹനം ലഭിക്കാതെ വന്നതോടെ ഓട്ടോറിക്ഷയില്‍ മൃതദേഹം കൊണ്ടുപോവുകയായിരുന്നു. ട്രൈബല്‍ ഓഫീസില്‍ ഉണ്ടായിരുന്ന രണ്ട് ആംബുന്‍സുകള്‍ സ്ഥലത്ത് ഇല്ലായിരുന്നുവെന്നാണ് ട്രൈബല്‍ ഓഫീസര്‍ പറയുന്നത്. മറ്റ് ആംബുലന്‍സ് എര്‍പ്പെടുത്താന്‍ ട്രൈബല്‍ പ്രമോട്ടര്‍ ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വീഴ്ച വരുത്തിയ ട്രൈബല്‍ പ്രമോട്ടറെ സസ്‌പെന്‍ഡ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment