ജില്ലാ വാർത്ത

വമ്പൻ ട്വിസ്റ്റ്; ആലുവയില്‍ 40 പവനും എട്ടരലക്ഷവും കവര്‍ന്നത് ഗൃഹനാഥ

കൊച്ചി: ആലുവയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും കവര്‍ന്ന മോഷണത്തില്‍ വമ്പൻ ട്വിസ്റ്റ്. ആലുവ ആയത്ത് ഇബ്രാഹിംകുട്ടിയുടെ വീട്ടില്‍ നിന്നു 40 പവന്‍ സ്വര്‍ണാഭരണവും എട്ടരലക്ഷം രൂപയും കവര്‍ന്നത് ഗൃഹനാഥയാണെന്ന് കണ്ടെത്തി. വീട്ടിലുള്ളവര്‍ക്ക് അനര്‍ഥമുണ്ടാകുമെന്ന് ഭയപ്പെടുത്തി ഗൃഹനാഥയുമായി അടുപ്പം സ്ഥാപിച്ച് തൃശൂര്‍ സ്വദേശിയായ അന്‍വര്‍ ഉസ്താദ് ലൈലയെ കൊണ്ട് മോഷണം നടത്തിക്കുയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ കവര്‍ച്ചാ നാടകം ആസൂത്രണം ചെയ്യുകയായിരുന്നു. അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. നേരത്തെ ആസുത്രണം ചെയ്തതനുസരിച്ച് വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് മോഷണം നടന്നതെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി എല്ലാമുറികളിലെയും മേശകളും അലമാരകകളും തുറന്ന് സാധനങ്ങള്‍ വലിച്ചുവാരി നിലത്തിടുകയും ചെയ്തു. സ്വര്‍ണം അലമാരയിലും പണം ബെഡിന്റെ അടിയിലുമാണ് സൂക്ഷിച്ചിരുന്നതെന്നുമായിരുന്നു ലൈല പൊലീസിന് നല്‍കിയ മൊഴി.ഭര്‍ത്താവ് ഇബ്രാഹിം കുട്ടി അറിയാതെ ലൈല പണവും സ്വര്‍ണവും ഉസ്താദിന് കൈമാറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

പഴയ കെട്ടിടങ്ങള്‍ വാങ്ങി പൊളിച്ചു വില്‍ക്കുന്ന ബിസിനസുകാരനാണ് ഇബ്രാഹിംകുട്ടി. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു പുറത്തു പോയിരിക്കുകയായിരുന്നു അദ്ദേഹം.ഇബ്രാഹിംകുട്ടിയും ഭാര്യ ലൈലയുമാണ് മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഡിവൈഎസ്പി ടിആര്‍ രാജേഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്.

Leave A Comment