ജില്ലാ വാർത്ത

കോഴിക്കോട് ഡിഎംഒയായി ഡോ. ആശാദേവിയെ നിയമിച്ചുകൊണ്ട് ഇറക്കിയ ഉത്തരവിന് വീണ്ടും സ്റ്റേ

കോഴിക്കോട്: കോഴിക്കോട് ഡിഎംഒയായി ഡോ. ആശാദേവിയെ നിയമിച്ചുകൊണ്ട് ഇറക്കിയ ഉത്തരവിന് വീണ്ടും സ്റ്റേ. ആരോഗ്യവകുപ്പ് ഇറക്കിയ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്റ്റേ ചെയ്തത്. ഇതോടെ ഡോ. രാജേന്ദ്രന്‍ കോഴിക്കോട് ഡിഎംഒ ആയി തുടരും.

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവു പ്രകാരം ഡിസംബര്‍ 9ന് പുറപ്പെടുവിച്ച സ്ഥലംമാറ്റ പട്ടികയെപ്പറ്റി 7 അഡിഷനല്‍ ഡയറക്ടര്‍മാരില്‍നിന്നു വിശദീകരണം കേട്ട ശേഷമായിരുന്നു പുതിയ ഉത്തരവിറക്കിയത്. ഡിഎംഒ ഡോ. എന്‍ രാജേന്ദ്രനെ ആരോഗ്യ വകുപ്പ് അഡിഷനല്‍ ഡയറക്ടര്‍ (വിജിലന്‍സ്) ആയി തിരുവനന്തപുരത്തു നിയമിക്കുകയും ചെയ്തിരുന്നു.

ആശാദേവിക്ക് ഡിഎംഒ ചുമതല നല്‍കിയതിനെ ചോദ്യം ചെയ്ത് ആദ്യം ട്രൈബ്യൂണലിനെ സമീപിച്ചത് ഡോക്ടര്‍ രാജേന്ദ്രനായിരുന്നു. അദ്ദേഹം അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ആരോഗ്യവകുപ്പ് ആശാദേവിക്ക് അനുകൂലമായി നിലപാട് എടുത്തതോടെയാണ് ഡോ. രാജേന്ദ്രനും കൊല്ലത്തേക്ക് സ്ഥലംമാറ്റിയ ഡോ.പിയൂഷ് നമ്പൂതിരിയും ഉള്‍പ്പടെയുള്ള മൂന്ന് ഡോക്ടര്‍മാര്‍ വീണ്ടും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.

Leave A Comment