തൃശൂര്‍ റെയില്‍വേ സ്റ്റേഷന് നവീകരണത്തിനു തുടക്കം
തൃശൂർ: റെയിൽവേ സ്റ്റേഷൻ വിമാനത്താവള മാതൃകയിൽ പുനർനിർമിക്കുന്നതിനു പൊളിക്കൽ തുടങ്ങി. ഒന്നാം പ്ലാറ്റ്ഫോമിലെ ഫുട്ട്ഓവർ ബ്രിഡ്ജ് വരെയുള്ള ഭാഗത്താണ് പൊളിക്കൽ. 2028 ജൂലൈ 21നുള്ളിൽ ആദ്യഘട്ടം നിർമാണം പൂർത്തിയാക്കാനാണു കരാറുകാരനായ ശ്രീ വെങ്കിടാചലപതി കണ്സ്ട്രക്ഷൻസിനുള്ള നിർദേശം. 344.89 കോടിയാണു കരാർതുക. ദക്ഷിണ റെയിൽവേയുടെ കീഴിൽ എറണാകുളത്തു പ്രവർത്തിക്കുന്ന നിർമാണവിഭാഗത്തിനാണു മേൽനോട്ടച്ചുമതല.
എലവേറ്റഡ് റോഡും പൂമുഖവും പ്ലാറ്റ്ഫോമുകളിലേക്ക് 24 മീറ്റർ വീതിയിൽ വിശാലമായ നടപ്പാലവും ആറു മീറ്റർ വീതിയിൽ മൂന്ന് ഫുട്ട്ഓവർ ബ്രിഡ്ജും ഉൾപ്പെടെയുള്ള നിർമാണമാണു തുടങ്ങിയത്. പോർട്ടിക്കോ, നടപ്പാലം, വിശ്രമമുറി, വിഐപി റൂം, മാനേജർ ഓഫീസ്, ടിക്കറ്റ് കൗണ്ടർ എന്നിവ ആദ്യഘട്ടത്തിൽ പൂർത്തിയാക്കും.
എസ്കലേറ്റർ, ലിഫ്റ്റ്, ഗോവണി സൗകര്യങ്ങളുമുണ്ടാകും. 40 വർഷം മുന്നിൽകണ്ടാണു നവീകരണമെന്നു റെയിൽവേ അധികൃതർ അറിയിച്ചു. നടപ്പാലം നിർമാണം പൂർത്തിയാക്കിയശേഷമാകും പഴയ നടപ്പാലം പൊളിക്കുക. 2027 ഡിസംബർ 27നുള്ളിൽ ആദ്യഘട്ടം പൂർത്തിയാക്കും. ആറുമാസത്തിനുശേഷം രണ്ടാംഘട്ടനിർമാണം തുടങ്ങും. നാലാം പ്ലാറ്റ്ഫോം വീതികൂട്ടലും പുരോഗമിക്കുകയാണ്.
പഴയ ക്വാർട്ടേഴ്സുകൾക്കുപകരം രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങളിലായി നൂറു കുടുംബങ്ങൾക്കു താമസമൊരുക്കും. 12 നിലകളുള്ള ഫ്ളാറ്റിൽ 72 കുടുംബങ്ങൾക്കും ആറു നിലകളുള്ള ഫ്ളാറ്റിൽ 24 കുടുംബങ്ങൾക്കും സൗകര്യമൊരുക്കും. ജീവനക്കാർക്കു വിശ്രമമുറികളും നിർമിക്കും.
2024 ഒക്ടോബർ 30നാണ് സ്റ്റേഷൻ നിർമാണത്തിനു റെയിൽവേ ബോർഡിന്റെ അന്തിമാനുമതി ലഭിച്ചത്. നവംബർ മൂന്നിന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് സ്റ്റേഷനിലെത്തി ഔദ്യോഗികപ്രഖ്യാപനവും നടത്തി. 2025 ജനുവരി 25ന് ആദ്യ ടെൻഡർ ക്ഷണിച്ചു. മണ്ണുപരിശോധനയ്ക്കുശേഷം ജനുവരിയിൽ നിർമാണം തുടങ്ങുമെന്നു പ്രഖ്യാപിച്ചെങ്കിലും വൈകി.
സ്റ്റേഷൻ മാതൃകയിൽ സ്റ്റേഷൻ മുകളിലും ട്രാക്കുകൾ താഴെയുമായിട്ടാണു നിർമാണം. ട്രാക്കിലേക്കു കടക്കാൻ കഴിയാതെ സുരക്ഷിതമാക്കും. ഒന്നാം പ്ലാറ്റ്ഫോമിലെ അടച്ചിട്ട കാന്റീൻ ഭാഗമാണ് വിഐപി വിശ്രമമുറിയാകുക. ടിക്കറ്റ് കൗണ്ടർ മുന്നറിയിപ്പില്ലാതെ നീക്കിയത് ആശയക്കുഴപ്പം ഉണ്ടാക്കിയെങ്കിലും സാധാരണനിലയിൽ എത്തി.
Leave A Comment