ജില്ലാ വാർത്ത

ബസ് ജീവനക്കാര്‍ തമ്മിൽ തര്‍ക്കം; അടിപിടിയില്‍ പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു

പറവൂർ: പറവൂരില്‍ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ അടിപിടിക്കിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. ഏഴിക്കര സ്വദേശി സിബി ആണ് ഇന്ന് രാവിലെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ മരിച്ചത്. സംഭവത്തില്‍ ചെറായി സ്വദേശിയായ ആയുഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 12നാണ് പറവൂര്‍ ബസ് സ്റ്റാന്‍ഡില്‍ ജീവനക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ബസുകളുടെ സമയക്രമത്തെ ചൊല്ലി സിബിയും ആയുഷും തമ്മില്‍ നേരത്തെ തര്‍ക്കം നടന്നിരുന്നു. ബസുകളിലെ സ്ഥിരം ജീവനക്കാരല്ലാത്ത ഇവര്‍ പകരം ജോലിക്ക് എത്തുന്ന ഡ്രൈവര്‍മാരാണ്.

സംഭവ ദിവസം പറവൂര്‍ ബസ് സ്റ്റാൻഡില്‍ കണ്ടുമുട്ടിയ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഇതിനിടെ ആയുഷ് സിബിയെ പിടിച്ച് തള്ളുകയും, സിബി സമീപത്തെ കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ചു വീഴുകയുമായിരുന്നു.

വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം കട്ടപിടിച്ച സിബിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു സിബി. എന്നാല്‍ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.

Leave A Comment