തെരുവ് നായ ശല്ല്യം : എറണാകുളം ജില്ലയിൽ ബ്ലോക്കുകൾ തോറും എബിസി കേന്ദ്രം
കൊച്ചി: തെരുവുനായ ആക്രമണം ചെറുക്കാന്‍ ജില്ലയില്‍ നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള എബിസി (ആനിമല്‍ ബര്‍ത്ത് കണ്ട്രോള്) പദ്ധതി ബ്ലോക്കുകൾ തോറും നടപ്പാക്കും. ആദ്യഘട്ടത്തില്‍ വടവുകോട്, മുളന്തുരുത്തി ബ്ലോക്കുകളില്‍ വന്ധ്യംകരണത്തിനുള്ള പ്രവര്‍ത്തനം ആരംഭിക്കും. എബിസി പദ്ധതിക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടങ്ങളില്‍ നിലവിലുള്ളതിനാലാണ് പൈലറ്റ് പദ്ധതി ഇവിടെ തുടങ്ങുന്നത്.
നിലവിലുള്ള കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്തായിരിക്കും മറ്റ് ബ്ലോക്കുകളിൽ ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക. വാക്സിനേഷന് അടക്കമുള്ള പ്രതിരോധ നടപടികള്‍ അടിയന്തരമായി നടപ്പിലാക്കും. വളര്‍ത്തുമൃഗങ്ങളുടെ വാക്സിനേഷനും ലൈസന്‍സിംഗും ഉടന്‍ പൂര്‍ത്തീകരിക്കും. തെരുവുകളില്‍ മാലിന്യം വലിച്ചെറിയുന്നതു നിയന്ത്രിക്കുന്നതു സംബന്ധിച്ച അവബോധം നല്‍കുന്നതിനായി റസ്റ്ററന്റ് അസോസിയേഷനുകളുടെയും റെസിഡന്‍സ് അസോസിയേഷനുകളുടെയും യോഗം വിളിക്കും.
സന്നദ്ധ സംഘടനകള്‍, എന്‍സിസി, എന്‍എസ്എസ് തുടങ്ങിയവരുടെ സഹകരണവും ഉറപ്പാക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി. നായകളെ പിടികൂടുന്നതിനുള്ള ഡോഗ് ക്യാച്ചേഴ്സിനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ഇവര്‍ക്ക് നായകളെ പിടികൂടുന്നതിനു പരിശീലനം നല്‍കും. പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വാഹനം, പിടികൂടുന്ന നായകളെ പാര്‍പ്പിക്കുന്നത് ആവശ്യമായ സംവിധാനം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഒരുക്കും. വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്കും വാക്സിനേഷന് ഉറപ്പാക്കണം.
Leave A Comment