എറണാകുളം ജില്ലയില്‍ കിഫ്ബി ഫണ്ട് പദ്ധതികള്‍ ഇഴയുന്നു; എംഎല്‍എമാര്‍ക്ക് അതൃപ്തി
കൊച്ചി : എറണാകുളം ജില്ലയില്‍ കിഫ്ബി ഫണ്ട് വഴി നടപ്പാക്കുന്ന പദ്ധതികള്‍ ഇഴയുന്നതില്‍ എംഎല്‍എമാര്‍ക്ക് അതൃപ്തി. എംഎല്‍എമാരായ റോജി എം. ജോണ്‍, പി.വി. ശ്രീനിജിന്‍, ആന്റണി ജോണ്‍ എന്നിവരാണ് ഇന്നലെ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അതൃപ്തി അറിയിച്ചത്. പദ്ധതികളുടെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മൂവരും ആവശ്യപ്പെട്ടു.
13 ഓളം പദ്ധതികള്‍ക്കാണ് ജില്ലയില്‍ കിഫ്ബി തുക അനുവദിച്ചിട്ടുള്ളത്. ഇവയില്‍ പലതിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുകയാണെന്നാണ് എംഎല്‍എമാരുടെ വിമര്‍ശനം. പദ്ധതികള്‍ യഥാസമയം നടപ്പാക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
വൈപ്പിന്‍, മുളവുകാട്, ചെല്ലാനം, കുമ്പളങ്ങി പ്രദേശങ്ങളിലെ റോഡുകള്‍ പ്രധാന മന്ത്രി ഗ്രാമീണ്‍ സഡക് യോജനയില്‍ ഉള്‍പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈബി ഈഡന് എംപി ആവശ്യപ്പെട്ടു. നിബന്ധനകള്‍ ലംഘിച്ചു നിര്‍മിച്ച മലയിടംതുരുത്ത്, വിലങ്ങ് സ്കൂളുകളിലെ നിര്‍മാണത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ശിപാര്‍ശ ചെയ്യണമെന്ന് പി.വി. ശ്രീനിജിന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
മുടിക്കല്‍ ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നടന്ന ആധാര കൈമാറ്റങ്ങളുടെ വിവരങ്ങൾ ബുധനാഴ്ചക്കകം നൽകാൻ സബ് രജിസ്ട്രാര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്കി. വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതിയും യോഗത്തില്‍ വിലയിരുത്തി.
Leave A Comment