ജില്ലാ വാർത്ത

അരിക്കൊമ്പന് 'അരി വാങ്ങാൻ' പണപ്പിരിവ്; ലക്ഷങ്ങളുമായി വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ മുങ്ങി

ഇടുക്കി: കാടുകടത്തിവിട്ട് ആഴ്ചകൾ പിന്നിടുമ്പോഴും അരിക്കൊമ്പൻ തന്നെയാണ് ഇപ്പോഴും എല്ലായിടത്തും ചർച്ചാവിഷയം. സമൂഹമാധ്യമങ്ങളിലും അരിക്കൊമ്പൻ തന്നെയാണ് ഹീറോ. എന്നാൽ അരിക്കൊമ്പന്‍റെ പേരിൽ വ്യാപക തട്ടിപ്പും അരങ്ങേറുന്നതായാണ് പുതിയ പരാതി.

അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരിച്ച് എത്തിക്കുന്നതിനായി സുപ്രീം കോടതിയിൽ കേസ് നടത്താനെന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി ലക്ഷങ്ങള്‍ തട്ടിയതായാണ് പരാതി. അരിക്കൊമ്പന് വൈദ്യസഹായവും ഭക്ഷണവും എത്തിക്കാനെന്ന പേരിലും പണപ്പിരിവ് നടന്നു.

‘എന്നും അരിക്കൊമ്പനൊപ്പം’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പണപ്പിരിവ് നടന്നത്. ഏഴു ലക്ഷം രൂപ തട്ടിയെടുത്തതാണ് ആരോപണം. പ്രവാസികൾക്കടക്കം പണം നഷ്ടമായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ പോലീസിന് നിർദേശം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

അതിനിടെ, തമിഴ്നാട്ടിലെ മേഘമലയിൽ നിന്ന് അരിക്കൊമ്പൻ പെരിയാർ കടുവാസങ്കേതത്തിൽ തിരിച്ചെത്തിയതായി വനംവകുപ്പ് അറിയിച്ചു. അരിക്കൊമ്പനെ പിടികൂടി തുറന്നുവിട്ട മുല്ലക്കൊടി സീനിയറോട ഭാഗത്തേക്കാണ് ആന തിരികെയെത്തിയത്.

Leave A Comment