ഇടുക്കിയിൽ കാറിടിച്ച കാട്ടാനയ്ക്കായി തെരച്ചിൽ; അപകടത്തിൽപ്പെട്ടത് ചക്കക്കൊമ്പനെന്ന് നാട്ടുകാർ
ഇടുക്കി: ഇടുക്കി പൂപ്പാറ ചൂണ്ടലില്‍ ഇന്നലെ കാറിടിച്ച കാട്ടാന ചക്കക്കൊമ്പനെന്ന നിഗമനത്തില്‍ സംശയത്തില്‍ വനംവകുപ്പ് അന്വേഷണം തുടങ്ങി. ഇടിയുടെ ആഘാതത്തില്‍ ആനക്ക് പരിക്കേറ്റിരിക്കാമെന്ന സംശയത്തിലാണ് വനപാലകരുള്ളത്. അതേസമയം, അപകടത്തില്‍ പരിക്കേറ്റ നാല് പേരും അപകട നില തരണം ചെയ്തു.
നല്ല വേഗതയിലോടുമ്പോഴാണ് കാറ്‍ ആനയെ ഇടിച്ചത്. അതുകൊണ്ടുതന്നെ ആനയുടെ കാലുകള്‍ക്ക് പരിക്കേറ്റിരിക്കാമെന്നാണ് വനപാലകരുടെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി മുതല്‍ കണ്ടെത്താന് തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പരിക്കേറ്റത് ചക്കക്കൊമ്പനെന്ന് വനപാലകര്‍ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. പ്രദേശത്ത് മറ്റ് ചില ആനകള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നതാണ് സംശയത്തിനിടയാക്കുന്നത്. അതേസമയം, ചക്കക്കൊനെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക് സംശയമില്ല.
പൂപ്പാറ ചൂണ്ടലിൽ ജനവാസകേന്ദ്രങ്ങളിലെത്തിയ കൊമ്പനെ നാട്ടുകാർ തുരത്തി ഓടിച്ചതോടെയാണ് ദേശീയ പാതയിലേക്കിറങ്ങിയത്. റോഡിൽ ആനയുള്ളത് കാണാതെ രാജകുമാരി സ്വദേശികൾ സഞ്ചരിച്ച കാർ ചെന്നിടിക്കുകയായിരുന്നു. പരിക്കേറ്റ നാല് യാത്രക്കാരും തേനിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. എല്ലാവരും അപകട നില തരണം ചെയ്തു.
Leave A Comment