കളമശേരി മെഡിക്കല്‍ കോളജില്‍ ലിഫ്റ്റ് പ്രവര്‍ത്തിച്ചില്ല; മൃതദേഹം ചുമന്ന് താഴെയിറക്കി
കൊച്ചി: എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായതോടെ മൃതദേഹം താഴെയെത്തിച്ചത് സ്ട്രെച്ചറില്‍ ചുമന്നെന്ന് പരാതി. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.കാലടി സ്വദേശി സുകുമാരൻ(48) ആണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വീട്ടില്‍വച്ച് പൊള്ളലേറ്റതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ 80 ശതമാനം പൊള്ളലേറ്റയാളെ കൂടെയുണ്ടായിരുന്നവര്‍ ചുമന്നാണ് അന്ന് മൂന്നാം നിലയിലെത്തിച്ചത്.
ചൊവ്വാഴ്ച ഇയാൾ ആശുപത്രിയില്‍ കിടന്ന് മരിച്ചു. സർജൻമാരില്ലാത്തതിനാൽ ബുധനാഴ്ചയാണ് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വിട്ടുനൽകിയത്.
ലിഫ്റ്റ് ശരിയാക്കാത്തതിനാല്‍ മൃതദേഹം ചുമന്നുതന്നെയാണ് താഴെയെത്തിച്ചത്. ഇതിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ മരിച്ച സുകുമാരന്‍റെ കുടുംബം രംഗത്തുവന്നിട്ടുണ്ട്. നാളുകളായി ലിഫ്റ്റ് പ്രവര്‍ത്തനരഹിതമാണെങ്കിലും ഇത് നേരെയാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ആരോപണം.
ഇന്ന് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. അതേസമയം കുറേ നാളുകളായി ലിഫ്റ്റ് പ്രവര്‍ത്തനരഹിതമാണെന്നും പണി നടന്നുവരികയാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Leave A Comment