അന്തര്‍ദേശീയം

ഗാസ മുനമ്പിലെ ആശുപത്രികള്‍ക്ക് നേരെ വ്യോമാക്രമണം; കടുപ്പിച്ച് ഇസ്രയേല്‍

ഗാസ: ഗാസ മുനമ്പിലെ ആശുപത്രികള്‍ക്ക് നേരെ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ആക്രമണം രൂക്ഷമായതോടെ സാഹചര്യത്തില്‍ സഹായത്തിനായി കേഴുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുന്നത് ഇസ്രയേല്‍ അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ആവശ്യപ്പെട്ടു. യുദ്ധം 35 ദിവസം പിന്നിടുമ്പോള്‍ യുദ്ധത്തിന്റെ എല്ലാ സീമകളും ലംഘിക്കുകയാണ് ഇസ്രയേല്‍.  അഭയാര്‍ഥി ക്യാംപുകള്‍ക്ക് പിന്നാലെ ആശുപത്രികളും ആക്രമിക്കപ്പെടുകയാണ്. ആശുപത്രികള്‍ക്ക് മുന്നില്‍ ഇസ്രയേല്‍ ടാങ്കുകളാണ് കാണുന്നത്.

രോഗികളും അഭയാര്‍ത്ഥികളും കഴിയുന്ന അല്‍ ഷിഫ ആശുപത്രിക്ക് നേരെയാണ് ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്നത്. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം നിക്ഷേധിക്കുകയാണ് ഇസ്രയേല്‍ പ്രതിരോധസേന. ആശുപത്രികള്‍ ആക്രമിച്ചിട്ടില്ലെന്നും ഹമാസ് ആശുപത്രി മറയാക്കിയാല്‍ ഇസ്രയേല്‍ ചെയ്യേണ്ടതെന്താണോ അത് ചെയ്യുമെന്നും സേന പ്രതികരിച്ചു. ആശുപത്രികള്‍ക്ക് നേര്‍ക്കുള്ള ആക്രമണത്തോടെ ഗാസയിലെ ആശുപത്രികളില്‍ നിന്ന് ഒഴിയേണ്ട അവസ്ഥയാണ് തങ്ങള്‍ക്കുള്ളതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ആക്രമണം അവസാനിപ്പിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. വെടിനിര്‍ത്താന്‍ ഇസ്രയേല്‍ സജ്ജമാകണമെന്നും മക്രോണ്‍ പറഞ്ഞു. ഒപ്പം ഫ്രാന്‍സ് ഹമാസിന്റെ തീവ്രവാദപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ വെടിനിര്‍ത്തുക എന്നതിന് അര്‍ഥം ഹമാസിനോട് അടിയറവുപറയുകയാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്.

Leave A Comment