അന്തര്‍ദേശീയം

ഹമാസ് ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട ഇസ്രയേൽ യുവതി ജന്മദിനത്തിൽ ജീവനൊടുക്കി

ടെല്‍ അവീവ്‌: ഹമാസ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതി പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ്സ് ഡിസോഡറിനെ (പിടിഎസ്ഡി) തുടര്‍ന്ന് ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് സൂപ്പര്‍നോവ മ്യൂസിക് ഫെസ്റ്റിവലിനിടെ നടന്ന ഹമാസ് ആക്രമണത്തില്‍ നിന്നാണ് യുവതി രക്ഷപ്പെട്ടത്.

തന്റെ 22-ാം പിറന്നാളിനാണ് ഷിറെല്‍ ഗൊലാന്‍ എന്ന യുവതി ജീവനൊടുക്കിയത്. കഴിഞ്ഞ ഞായറാഴ്ച്ച നോര്‍ത്ത്‌വെസ്റ്റ് ഇസ്രയേലിലെ സ്വന്തം അപാര്‍ട്‌മെന്റിലാണ് ഷിറെല്‍ ജീവനൊടുക്കിയത്. നേരത്തെ രണ്ട് തവണ പിടിഎസ്ഡി ഗുരുതരമായതിനെ തുടര്‍ന്ന് ഷിറെലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

നോവ ഫെസ്റ്റിവലില്‍ പങ്കാളി ആദിക്കൊപ്പമാണ് ഷിറെല്‍ പങ്കെടുത്തത്. ആക്രമണത്തെ തുടര്‍ന്ന് ഭയന്നോടിയ ഇരുവരും കുറ്റിക്കാടുകള്‍ക്കിടയില്‍ ഒളിക്കുകയായിരുന്നു. അന്ന് പതിനൊന്നോളം ആളുകള്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ആ കാറില്‍ ഇരുവരും കയറിയില്ല. ആ 11 പേരേയും ഹമാസ് കൊലപ്പെടുത്തുകയോ ബന്ദികളാക്കുകയോ ചെയ്തു. റെമോ എല് ഹൊസെയ്ല്‍ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് അന്ന് ഇരുവരേയും രക്ഷിച്ചത്.

ഇസ്രയേല്‍ സര്‍ക്കാരിനേയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനേയുമാണ് മകളുടെ ആത്മഹത്യയില്‍ മാതാപിതാക്കള്‍ കുറ്റപ്പെടുത്തുന്നത്. ഹമാസ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ മാനസികാര്യോഗവുമായി ബന്ധപ്പെട്ട ഒരു പദ്ധതിയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ലെന്നും ആ വിഷയത്തില്‍ മുഖം തിരിക്കുകയാണ് ചെയ്തതെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു.

നോവ കമ്മ്യൂണിറ്റി അസോസിയേഷന്‍ മാത്രമാണ് അവളെ സഹായിച്ചത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും സഹായമുണ്ടായിരുന്നെങ്കില്‍ അവള്‍ ആത്മഹത്യ ചെയ്യില്ലായിരുന്നു.' ഷിറെലിന്റെ സഹോദരന്‍ ഇയാല്‍ ഹീബ്രു മാധ്യമങ്ങളോട് പ്രതികരിച്ചതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave A Comment