ഇന്ത്യയുടെ എതിര്‍പ്പ് വകവയ്ക്കാതെ ചൈനീസ് ചാരക്കപ്പൽ ലങ്കന്‍ തുറമുഖത്തെത്തി
കൊളംബോ:ചൈനയുടെ ചാരക്കപ്പല്‍ യുവാന്‍ വാങ് 5 ഇന്ത്യയുടെ എതിര്‍പ്പ് വകവയ്ക്കാതെ ലങ്കന്‍ തുറമുഖത്തെത്തി.ഉപഗ്രഹ, മിസൈല്‍ നിരീക്ഷണത്തിനും ഹൈടെക്ക് യുദ്ധമുറകള്‍ക്കും ശേഷിയുള്ളതാണ് കപ്പൽ. സുരക്ഷയ്ക്ക് വന്‍ ഭീഷണിയാവുന്ന കപ്പലിന് അനുമതി കൊടുക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവസാന നിമിഷം ശ്രീലങ്ക ചൈനയുടെ ആവശ്യത്തിന് വഴങ്ങുകയായിരുന്നു. കപ്പലിന്റെ വരവ് നീട്ടിവയ്ക്കണമെന്ന് ശ്രീലങ്ക കൊളംബോയിലെ ചൈനീസ് എംബസിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ശ്രീലങ്കയുടെ നിര്‍ദ്ദേശത്തിന് യാതൊരു വിലയും കല്പിക്കാതെ ചൈനീസ് കപ്പല്‍ യാത്ര തുടരുകയായിരുന്നു. ചൈനീസ് നിയന്ത്രണത്തിലായ ഹംബന്‍ടോട്ട തുറമുഖത്ത് കപ്പലെത്തിയതിനാലാണ് ശ്രീലങ്കയ്ക്ക് നിയന്ത്രിക്കാന്‍ കഴിയാഞ്ഞത്.
ഇന്ത്യയില്‍ നിന്ന് 160 കിലോമീറ്റര്‍ മാത്രം അകലെയാണ് ഹംബന്‍ടോട്ട തുറമുഖം. മഹിന്ദ രാജപക്‌സെയുടെ കാലത്ത് ചൈനീസ് വായ്പ ഉപയോഗിച്ചാണ് ഈ തുറമുഖം നിര്‍മ്മിച്ചത്. രാജപക്‌സെ കുടുംബത്തിന്റെ നാട്ടിലാണ് തുറമുഖം. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ 2017ല്‍ തുറമുഖം ചൈനയ്ക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കി. 140കോടി ഡോളര്‍ ചെലവിട്ട് ചൈനീസ് കമ്പനിയായ ചൈന മര്‍ച്ചന്റ് പോര്‍ട്ട് ഹോള്‍ഡിംഗ്സ് ആണ് തുറമുഖം നിര്‍മ്മിച്ചത്.
ഇന്ത്യയുടെയും അമേരിക്കയുടെയും എതിര്‍പ്പിനെ തുടര്‍ന്ന് കപ്പലിന്റെ റൂട്ട് മാറ്റിയ ചൈന പിന്നീട് കപ്പലിന്റെ വേഗത കൂട്ടി ലങ്കന്‍ തുറമുഖത്തേക്ക് തിരിച്ചെത്തുകയായിരുന്നു. ഇന്ന് മുതല്‍ ഓഗസ്റ്റ് 22 വരെ കപ്പല്‍ ലങ്കന്‍ തീരത്തുണ്ടാവും. ഇന്ധനം നിറയ്ക്കാനും അവശ്യസാധനങ്ങള്‍ ശേഖരിക്കാനുമാണ് കപ്പല്‍ എത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാല്‍ ചാരക്കപ്പല്‍ യുവാന്‍ വാങ് 5 ഇന്ത്യയുടെ അടുത്തെത്തുന്നത് ഭീഷണിയായാണ് രാജ്യം കാണുന്നത്. ഉപഗ്രഹങ്ങളിലെ അടക്കം സിഗ്നലുകള്‍ പിടിച്ചെടുത്ത് പരിശോധിക്കാന്‍ ചൈനയുടെ ചാരക്കപ്പലിനാവും. ഇതിനാല്‍ ശ്രീലങ്കയോട് അടുത്തുള്ള തമിഴ്നാട്ടിലെ ആണവ നിലയങ്ങളായ കല്‍പാക്കം, കൂടംകുളം, ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലെ ഐ.എസ്.ആര്‍.ഒ കേന്ദ്രം എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. വി. എസ്. എസ്. സി ഉള്‍പ്പെടുന്ന കേരള തീരവും കപ്പലിന്റെ നിരീക്ഷണ പരിധിയിലാണ്.
സാമ്പത്തികമായി തകര്‍ന്ന ശ്രീലങ്കയ്ക്ക് മാസങ്ങളായി അവശ്യ സാധനങ്ങളടക്കം നല്‍കുന്നത് ഇന്ത്യയാണ്. എന്നിട്ടും ചൈനീസ് കപ്പല്‍ തടയാന്‍ ശക്തമായ നടപടി ശ്രീലങ്ക സ്വീകരിക്കാത്തതില്‍ സമൂഹ മാദ്ധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാണ്. ഇന്ത്യ എതിര്‍പ്പിന് വ്യക്തമായ കാരണം പറയാത്തതിനാലാണ് കപ്പലിന് അടുക്കാന്‍ അനുമതി നല്‍കിയതെന്ന് ലങ്കന്‍ സര്‍ക്കാരിന്റെ ന്യായീകരണം.
യുവാന്‍ വാങ് 5: പ്രത്യേകതകൾ:
ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സ്ട്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്സ് വിഭാഗവും ചൈനീസ് സ്‌പേസ് ഏജന്‍സിയുമാണ് കപ്പല്‍ നിയന്ത്രിക്കുന്നത്
730 അടി നീളം. 400 നാവികര്‍
ഉപഗ്രഹങ്ങളും ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണങ്ങളും സൈനിക കേന്ദ്രങ്ങളും നിരീക്ഷിക്കുക മുഖ്യ ദൗത്യം.
ബഹിരാകാശ, ഇലക്‌ട്രോണിക്, സൈബര്‍ യുദ്ധതന്ത്രങ്ങളിലും പങ്കാളി 750 കിലോമീറ്റര്‍ ആകാശ പരിധിയിലും കടലിലെയും കരയിലെയും സിഗ്നലുകള്‍ ചോര്‍ത്തും.ഇതിന് ഭീമന്‍ ആന്റിനകളും സെന്‍സറുകളും.
Leave A Comment