അന്തര്‍ദേശീയം

ഉത്തർ പ്രദേശിലെ തിരം​ഗയാത്രയിൽ നാഥുറാം ഗോഡ്‌സെയുടെ ചിത്രം

ഉത്തർ പ്രദേശിൽ അഖില ഭാരതീയ ഹിന്ദു മഹാസഭ നടത്തിയ തിരംഗ യാത്രയിൽ മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയുടെ ചിത്രം പ്രദർശിപ്പിച്ചത് വിവാദമായി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ചയാണ് ഹിന്ദു മഹാസഭ തിരംഗ യാത്ര സംഘടിപ്പിച്ചത്. മുസാഫർനഗറിൽ നടന്ന പരിപാടിയിൽ വാഹനത്തിന്റെ മുൻപിൽ ഏറ്റവും മുകളിലായിട്ടാണ് ഗോഡ്‌സെയുടെ ചിത്രം വച്ചിരിക്കുന്നത്. മഹാത്മാഗാന്ധിയെ വധിക്കാൻ ഗോഡ്‌സെ നിർബന്ധിതനായത് അദ്ദേഹം പിന്തുടരുന്ന നയങ്ങൾ കൊണ്ടാണെന്നായിരുന്നു ഹിന്ദു മഹാസഭ നേതാവ് യോഗേന്ദ്ര വർമ്മയുടെ പ്രതികരണം. തിരംഗ യാത്രയിൽ തങ്ങൾ നിരവധി നേതാക്കളുടെ ചിത്രങ്ങൾ ഉയർത്തിയിരുന്നെന്നും, അവരിൽ ഒരാളാണ് ഗോഡ്‌സെയെന്നും യോഗേന്ദ്ര വർമ്മ വ്യക്തമാക്കി.

 ‘തിരംഗ യാത്രയിൽ ഞങ്ങൾ നിരവധി വിപ്ലവകാരികളുടെ ഫോട്ടോ വച്ചിരുന്നു, അവരിൽ ഒരാളായിരുന്നു ഗോഡ്‌സെ. ഗോഡ്‌സെ കോടതിയിൽ സ്വയം കേസ് വാദിക്കുകയായിരുന്നു. ഗാന്ധിയുടെ ചില നയങ്ങൾ ഹിന്ദു വിരുദ്ധമായിരുന്നു. വിഭജന സമയത്ത് 30 ലക്ഷം ഹിന്ദുക്കളും മുസ്ലീങ്ങളും കൊല്ലപ്പെട്ടു, ഇതിന് ഉത്തരവാദി ഗാന്ധിയാണ്’. ഹിന്ദു മഹാസഭ നേതാവ് പറഞ്ഞു. തിരംഗ യാത്രയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ നിരവധി പേരാണ്
​ഗോഡ്സെയുടെ ചിത്രത്തിന്റെ പേരിൽ ഹിന്ദു മഹാസഭയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

Leave A Comment