ഭൂകമ്പ ദുരന്തം: മരണം 20,000 കടന്നു
ഗാസിയൻടെപ്: തുര്‍ക്കിയിലും സിറിയയിലും വന്‍നാശം വിതച്ച ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 20,000 കടന്നു. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്താൻ ഓപ്പറേഷൻ ദോസ്ത് എന്ന പേരിൽ ഇന്ത്യൻ സംഘം എത്തിയിട്ടുണ്ട്.
ഇസ്തംബുളിലും അദാനയിലും ഇന്ത്യ കൺട്രോൾ റൂം തുറന്നു. പ്രത്യേക വിമാനത്തിൽ മരുന്നുകളടക്കം ഇവിടെ എത്തിക്കുന്നുണ്ട്. തുർക്കിയിൽ ദേശീയ ദുരന്തനിവാരണ സേനയ്ക്കൊപ്പം ചേർന്ന് രക്ഷാദൗത്യം വേഗത്തിലാക്കാൻ 51 പേരെക്കൂടി ഇന്ത്യ അയച്ചതായി ദേശീയ ദുരന്ത നിവാരണ സേനാ ഡയറക്ടർ ജനറൽ അതുൽ കർവാൾ അറിയിച്ചു.
ഡോക്ടർമാരും, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ വൈദഗ്ധ്യമുള്ള നായ്ക്കളും സംഘത്തിനൊപ്പുമുണ്ട്. 99 പേരടങ്ങുന്ന കരസേനാ പാരാ മെഡിക് സംഘവും തുർക്കിയിലെത്തി. ഇവർ ഭൂകമ്പം കൂടുതൽ ബാധിച്ച പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്.
രണ്ടാഴ്ചത്തേക്ക് തുർക്കിയിൽ തങ്ങാൻ പാകത്തിന് ആവശ്യമായ സാധനങ്ങളുമായാണ് എൻഡിആർഎഫ് സംഘം തുർക്കിയിലേക്ക് പോയതെന്നും അതുൽ കർവാൾ പറഞ്ഞു.
അതേസമയം, അതിശൈത്യവും മഴയും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഇത് കൂടുതൽ ജീവൻ പൊലിയാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ. അപകടം നടന്ന് 72 മണിക്കൂർ പിന്നിട്ടതിനാൽ കുടുങ്ങികിടക്കുന്നവരെ ഇനി ജീവനോടെ പുറത്തെടുക്കാനുള്ള സാധ്യത കുറഞ്ഞുവരുന്നതായി വിദഗ്ധർ അഭിപ്രായപ്പെട്ടു.
Leave A Comment