നീറ്റ് പരീക്ഷാ വിവാദം; കോളജിൽ പ്രതിഷേധവുമായെത്തിയ വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച് പൊലീസ്
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ കൊല്ലം ആയൂർ മാർത്തോമാ കോളജിൽ പ്രതിഷേധം നടത്തിയ വിദ്യാർത്ഥികളെ തല്ലിച്ചതച്ച് പൊലീസ്. കോളജിന്റെ ജനൽച്ചില്ലകൾ വിദ്യാർത്ഥികൾ അടിച്ചു തകർത്തിരുന്നു. മാത്രമല്ല സംഘർഷത്തിനിടെ പൊലീസിന് നേരെ കല്ലേറുമുണ്ടായി. സംഭവത്തിൽ മാധ്യമപ്രവർത്തകനും പരുക്കേറ്റു. വീക്ഷണം പത്രത്തിന്റെ ലേഖകനാണ് പരുക്കേറ്റത്. പൊലീസ് പ്രതിഷേധക്കാരെ ക്യാമ്പസിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോവുകയാണ്. പൊലീസ് ബാരിക്കേഡുകൾ തകർത്താണ് വിദ്യാർത്ഥികൾ അകത്തുകയറിയത്. കല്ലേറിൽ പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, കെ.എസ്.യു, യൂത്ത് കോൺഗ്രസ്, എ.ബി.വി.പി പ്രവർത്തകരാണ് പ്രതിഷേധവുമായി കോളജിലെത്തിയത്. നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൊല്ലം റൂറൽ എസ്പി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടു. കൊല്ലം ആയൂരിലെ കോളജിൽ പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥർ അഴിച്ചു പരിശോധിച്ചുവെന്നാണ് പരാതി. സംഭവത്തിൽ അപമാനിതയായ ഒരു പെൺകുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആയൂരിലെ കോളജിൽ പരീക്ഷക്കെത്തിയ എല്ലാ പെൺകുട്ടികളുടെയും അടിവസ്ത്രമഴിച്ചെന്ന് പരാതിയുണ്ട്.
Leave A Comment