അന്തര്‍ദേശീയം

കോവിഡ്: ചൈനയിലെ സ്ഥിതി ആശങ്കാജനകമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ചൈനയിലെ കോവിഡ് കേസുകളുടെ ഞെട്ടിക്കുന്ന വ്യാപനത്തെക്കുറിച്ച് ആശങ്കാകുലനാണെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ചൈനയിലെ വാക്സിനേഷൻ പ്രക്രിയ എത്രയും വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപകടസാധ്യത കൂടിയവർക്ക് വാക്സിനേഷൻ നൽകുന്ന കാര്യത്തിൽ ചൈന ശ്രദ്ധ കേന്ദ്രീകരിക്കണം. ആരോഗ്യ രംഗത്ത് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നത് തുടരുമെന്ന് ഞങ്ങൾ ഉറപ്പു നൽകുന്നുവെന്നും ഗബ്രിയേസസ് പറഞ്ഞു.

അതേസമയം, ചൈനയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. രാജ്യത്തെ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രികളില്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

അവശ്യമരുന്നുകളും മെഡിക്കല്‍ ഓക്സിജനും വലിയ ക്ഷാമം നേരിടുന്നുണ്ട്. ദിവസം 30 മൃതദേഹങ്ങള്‍ മാത്രം സംസ്കരിച്ചിരുന്ന ശ്മശാനങ്ങളില്‍ നിലവില്‍ 300 മൃതദേഹങ്ങള്‍ വരെ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വലിയ പ്രതിഷേധത്തെതുടര്‍ന്ന് കഴിഞ്ഞയിടെയാണ് മൂന്നു വര്‍ഷമായി രാജ്യത്ത് നിലവിലുണ്ടായിരുന്ന കോവിഡ് നിയന്ത്രണണങ്ങളില്‍ ചൈന ഇളവുവരുത്തിയത്. ഇതിനു പിന്നാലെയാണ് കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നത്.

Leave A Comment