കേരളം

ഗുരുവചനം എത്തിയിരുന്നെങ്കിൽ പലസ്‌തീനിൽ ചോരപ്പുഴ ഒഴുകില്ലായിരുന്നു: മുഖ്യമന്ത്രി

വര്‍ക്കല: ശ്രീനാരായണ ഗുരുവിന്റെ ഇടപെടലാണ് കേരളത്തെ മനുഷ്യർക്ക് ജീവിക്കാൻ കൊള്ളാവുന്ന ഇടമാക്കി മാറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്തി ആയാലും വിഭക്തി ആയാലും അതിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്ന് വൈക്കം സത്യാഗ്രഹം ഓർമിപ്പിക്കുന്നു. 

ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് വൈക്കം സത്യാഗ്രഹത്തിന് തുടക്കമിട്ടത്. വെള്ളത്തുണിയിൽ മഞ്ഞപ്പൊടി മുക്കിയാണ് ഉപയോഗിക്കേണ്ടത് എന്ന് ഗുരു പറഞ്ഞു. പട്ട് വേണ്ടെന്നും കാവി വേണ്ടെന്നും ഗുരു പറഞ്ഞു. പട്ട് ആർഭാടവും കാവി ഒരു പ്രത്യക മതവുമായി ബന്ധപ്പെട്ടതായത് കൊണ്ടുമാണ് അങ്ങനെ പറഞ്ഞത്. ഗുരു നിരാകരിച്ചത് ആരെങ്കിലും തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നെങ്കിൽ അതോർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പലസ്തീനിൽ ഇത്തവണ ക്രിസ്മസ് ആഘോഷം ഉണ്ടായില്ലെന്നത് മുഖ്യമന്ത്രി ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഓര്‍മ്മിപ്പിച്ചു. ഗാസയിൽ ക്രൈസ്തവരും പള്ളികളും ഉണ്ട്. ഇസ്രായേൽ ആക്രമണം ഏതെങ്കിലും വിഭാഗത്തിന് എതിരെയല്ല. പലസ്തീൻ എന്ന നാടിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇങ്ങനെ ഒരു ആഘോഷം. 

ഗുരുസന്ദേശത്തിന്റെ തെളിച്ചം അവിടെ എത്തിയിരുന്നെങ്കിൽ ഇങ്ങനെ ചോരപ്പുഴ ഒഴുകുമായിരുന്നില്ല. പല സംഘർഷങ്ങളുടെയും അടിസ്ഥാനം വംശീയതയാണ്. ഇത് ഇല്ലാതാകണമെങ്കിൽ ലോകമെങ്ങും ഗുരുവചനം എത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave A Comment