ബസുകളിൽ കാമറ: സമയപരിധി സെപ്റ്റംബർ 30വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ശനിയാഴ്ച മുതൽ. പുതുക്കിയ വേഗപരിധി പ്രാബല്യത്തിലാക്കി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.
സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളിൽ കാമറ ഘടിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടിയതായും മന്ത്രി ആന്റണി രാജു അറിയിച്ചു. ബസുകളിൽ ഘടിപ്പിക്കുന്നതിന് നിലവാരമുള്ള കാമറകളുടെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ഉടമകൾ നൽകിയ നിവേദനവും കാമറ വാങ്ങാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയം ആവശ്യപ്പെട്ടുള്ള കെഎസ്ആർടിസിയുടെ അഭ്യർഥനയും പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
പുതുക്കിയ വേഗപരിധി അനുസരിച്ച് ഒൻപത് സീറ്റ് വരെയുള്ള യാത്രാവാഹനങ്ങൾക്ക് ആറ് വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, നാല് വരി ദേശീയ പാതയിൽ 100, മറ്റ് ദേശീയപാത, നാല് വരി സംസ്ഥാന പാത എന്നിവയിൽ 90 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളിൽ 70, നഗര റോഡുകളിൽ 50 കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.
ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ്-മീഡിയം ഹെവി യാത്ര വാഹനങ്ങൾക്ക് ആറ് വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, നാല് വരി ദേശീയ പാതയിൽ 90, മറ്റ് ദേശീയപാതകളിൽ 85, നാല് വരി സംസ്ഥാന പാതയിൽ 80 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70, മറ്റു റോഡുകളിൽ 60, നഗര റോഡുകളിൽ 50 കിലോമീറ്റർ എന്നിങ്ങനെയാണ് പരമാവധി വേഗം അനുവദിച്ചിട്ടുള്ളത്.
ചരക്ക് വാഹനങ്ങളുടെ വേഗപരിധി ആറ് വരി, നാല് വരി ദേശീയപാതകളിൽ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും നാല് വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളിൽ 60 കിലോമീറ്ററും നഗര റോഡുകളിൽ 50 കിലോമീറ്റർ ആയും നിജപ്പെടുത്തിയിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മാണ് വേഗപരിധി. മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററാണ്.
സംസ്ഥാനത്ത് 2014 ന് ശേഷം ഇപ്പോഴാണ് വേഗപരിധി പുനർനിശ്ചയിക്കുന്നത്. സംസ്ഥാനത്തെ റോഡുകൾ ആധുനിക രീതിയിൽ നവീകരിച്ചതും ക്യാമറകൾ പ്രവർത്തനസജ്ജമായതും കണക്കിലെടുത്താണ് വേഗപരിധി പുതുക്കിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്കും കോൺട്രാക്ട് കാരിയേജുകൾക്കും കാമറകൾ നിർബന്ധമാക്കിയിട്ടുണ്ട്.
Leave A Comment