ആത്മഹത്യകൾ സർക്കാരിന്റെ കണ്ണ് തുറപ്പിക്കണം: പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: ശന്പളം മുടങ്ങിയതിനെ തുടർന്ന് പത്തനാപുരത്ത് സാക്ഷരതാ പ്രേരകും സഹകരണ ബാങ്കിന്റെ ജപ്തിയിൽ മനംനൊന്ത് വൈക്കത്ത് ഗൃഹനാഥനും ആത്മഹത്യ ചെയ്തത് ഏറെ വേദനിപ്പിക്കുന്നതാണെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കേരളത്തിലെ സാധാരണക്കാരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും അറിയാതെയും സംസ്ഥാനത്തിന്റെ സാന്പത്തിക പശ്ചാത്തലം മനസിലാക്കാതെയുമാണ് ബജറ്റ് തയാറാക്കിയതെന്ന പ്രതിപക്ഷ വാദം ശരിവയ്ക്കുന്നതാണ് ഈ ആത്മഹത്യകളെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാർ കടക്കെണിയിലാണ്. പതിനായിരക്കണക്കിന് ജപ്തി നോട്ടീസുകളാണ് പ്രവഹിക്കുന്നത്. പ്രളയത്തിനും മഹാമാരിക്കും ശേഷം ജീവിക്കാനാകാത്ത സ്ഥിതിയിലാണ് ബഹുഭൂരിപക്ഷം ജനങ്ങളും.
തീരദേശ, കാർഷിക, പട്ടികജാതി പട്ടികവർഗ മേഖലകളിൽ നിന്നും നിലവിളികൾ മാത്രമാണ് കേൾക്കുന്നത്. അവർക്ക് ന്യായമായി കിട്ടേണ്ട സാന്പത്തിക സഹായങ്ങൾ പോലും സർക്കാർ നിഷേധിക്കുന്നു. എല്ലാ മേഖലകളിലും സങ്കടങ്ങളാണ്.
ബജറ്റിൽ ജനങ്ങളുടെ പോക്കറ്റടിക്കാൻ കാട്ടിയ ഉത്സാഹം പാവങ്ങളെ സഹായിക്കുന്നതിലും സർക്കാർ കാട്ടണം. ജനങ്ങളുടെ പൊതുസാന്പത്തിക അവസ്ഥ പരിഗണിച്ച് ജപ്തി നടപടികൾ നിർത്തിവയ്ക്കാൻ ബാങ്കുകളോട് സർക്കാർ നിർദേശിക്കണം. ശന്പളം കിട്ടാതെ സംസ്ഥാനത്ത് 1714 പ്രേരക്മാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. അവരുടെ വേതനവും അടിയന്തിരമായി നൽകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
Leave A Comment