പേവിഷബാധ നിയന്ത്രിക്കാന്‍ മൂന്ന് വകുപ്പുകള്‍ ചേര്‍ന്ന് കര്‍മ്മ പദ്ധതി
തിരുവനന്തപുരം; സംസ്ഥാനത്ത് പേവിഷബാധ നിയന്ത്രിക്കാന്‍ മൂന്ന് വകുപ്പുകള്‍ ചേര്‍ന്ന് കര്‍മ്മ പദ്ധതി തയ്യാറാക്കി ,ആരോഗ്യ, തദ്ദേശസ്വയംഭരണ, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. തെരുവ് നായകളുടെ ശല്യം വര്‍ദ്ധിച്ച സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി എന്നിവരുടെ നേതൃത്വത്തിലാണ് ഉന്നതതല യോഗം ചേര്‍ന്നത്. പേവിഷബാധ നിയന്ത്രിക്കാന്‍ മൂന്ന് വകുപ്പുകളും ചേര്‍ന്ന് കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു. തെരുവ് നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്‌സിനേഷനും നടത്തും. വളത്തുനായകളുടെ വാക്‌സിനേഷനും ലൈസന്‍സും നിര്‍ബന്ധമായും നടപ്പിലാക്കുന്നു എന്നുറപ്പാക്കും. ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കും.
പല ജില്ലകളിലും നായകളുടെ കടി മൂന്നിരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്. വാക്‌സിനെടുക്കുന്നതിന് വിമുഖത പാടില്ല. പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. ശക്തമായ ബോധവത്ക്കരണം നടത്തും. മുഖത്തും കൈകളിലും കടിയേല്‍ക്കുന്നത് പെട്ടന്ന് പേവിഷബാധയേല്‍ക്കാന്‍ കാരണമാകുന്നു. അതാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്. എല്ലാ പ്രധാന ആശുപത്രികളിലും വാക്‌സിന്‍ ഉറപ്പ് വരുത്തും.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ യോഗം വിളിച്ചു ചേര്‍ത്ത് പരമാവധി നായകള്‍ക്ക് മൃഗ സംരക്ഷണ വകുപ്പ് വാക്‌സിന്‍ എടുക്കും. പേവിഷബാധ നിയന്ത്രിക്കാന്‍ വിവിധ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. പുത്തൻചിറയിൽ കഴിഞ്ഞ ദിവസം അഞ്ച് പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഒപ്പം, ഇന്ന് എരുമപ്പെട്ടിയിലും തെരുവ് നായയുടെ ആക്രമണം ഉണ്ടായി. വിദ്യാർത്ഥിനി ഉൾപ്പടെ മൂന്ന് പേർക്ക് കടിയേറ്റു. എരുമപ്പെട്ടി സീരകത്ത് റഫീക്കിൻ്റെ മകൾ 12 വയസുകാരി സിയ, കേളംപുലാക്കൽ അസീസ്, മേലൂട്ടയിൽ രാജേഷ് എന്നിവർക്കാണ് കടിയേറ്റത്.
ഇന്ന് രാവിലെ 7 മണിക്ക് മദ്റസയിൽ പോകുന്നതിനിടയിലാണ് സിയക്ക് കടിയേറ്റത്. നടന്ന് പോവുകയായിരുന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. സിയക്ക് കയ്യിനാണ് കടിയേറ്റത്. രാജേഷിന് വീടിന് മുന്നിൽ നിക്കുമ്പോഴും അസിസിന് വീടിന് സമീപമുള്ള വഴിയിൽ വെച്ചുമാണ് കടിയേറ്റത്. അസീസിന് കൈക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. മൂന്ന് പേരേയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നാട്ടുകാർ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും നായയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Leave A Comment