നാമജപഘോഷയാത്രയ്ക്കെതിരായ കേസ് പിൻവലിക്കാമെന്ന് നിയമോപദേശം
തിരുവനന്തപുരം: എന്‍എസ്എസിന്റെ നാമജപഘോഷയാത്രയ്ക്കെതിരായ കേസ് പിൻവലിക്കാമെന്ന് നിയമോപദേശം. നാമജപഘോഷയാത്ര നടത്തിയവർ പൊതു മുതൽ നശിപ്പിച്ചിട്ടില്ല. സ്പർദ്ദ ഉണ്ടാക്കണമെന്ന ഉദ്ദേശവുമുണ്ടായിരുന്നില്ല. ഘോഷയാത്രക്കെതിരെ ഒരു വ്യക്തിയോ സംഘടനയോ പരാതിപ്പെട്ടിട്ടുമില്ല. ഈ സാഹചര്യത്തിൽ കേസ് പിൻവലിക്കാമെന്നാണ് കന്റോമെന്റ് പോലീസിന് ലഭിച്ച നിയമോപദേശം.അസി. പബ്ലിക് പ്രോസിക്യൂട്ടർ ആർ. മനുവാണ് നിയമോപദേശം നൽകിയത്. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ മിത്ത് പരാമര്‍ശത്തിനെതിരേ എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ ഘോഷയാത്രയ്ക്കെതിരേ ഗതാഗതം തടസപ്പെടുത്തി എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്.
എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഉൾപ്പെടെ കണ്ടാലറിയാവുന്നവർക്കെതിരെയെടുത്ത കേസ് പിൻവലിക്കണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹൈക്കോടതി കേസിന്റെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തിരുന്നു. നാലാഴ്ചത്തേയ്ക്കാണ് സ്റ്റേ അനുവദിച്ചത്.
അനുമതിയില്ലാതെയാണ് നാമജപ ഘോഷയാത്ര നടത്തിയതെന്നാണ് ഹൈക്കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പോലീസ് നിയമോപദേശം തേടിയത്.
Leave A Comment