ഗ്രോ വാസുവിനെതിരായ കേസ് പിൻവലിക്കണം; മുഖ്യമന്ത്രിക്ക് കത്ത്
തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിച്ച് ജാമ്യത്തിന് നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യമന്ത്രിക്ക് കത്ത് നല്കി.
ഗ്രോ വാസുവിനോടുള്ള പോലീസിന്റെ പെരുമാറ്റം മനസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്ന കാഴ്ചയാണ്. 94 കാരനായ ഗ്രോ വാസുവിന്റെ വായ് മൂടിക്കെട്ടുന്ന പോലീസുകാരുടെ ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ കണ്ടിരുന്നതായും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.
എന്താണ് ഗ്രോ വാസു ചെയ്ത തെറ്റ്? തീവ്രവാദിയോ കൊലപാതകിയോ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടയാളോ അല്ല. മാവോയിസ്റ്റ് വേട്ടയെന്ന പേരില്‍ മനുഷ്യരെ തോക്കിന് മുനയില്‍ നിര്‍ത്തി വെടിവച്ച് കൊന്നതിനെതിരേ പരസ്യമായി പ്രതികരിച്ചുവെന്നതാണ് ഗ്രോ വാസുവിനെതിരായ കുറ്റം.
രാഷ്ട്രീയ എതിരാളികളെ അരുംകൊല ചെയ്തവരും 51 വെട്ടിന് മനുഷ്യ ജീവനെടുത്തവരും ആള്‍മാറാട്ടവും വ്യാജ രേഖാ നിര്‍മാണവും നടത്തുന്ന സിപിഎം ബന്ധുക്കളും പോലിസ് കസ്റ്റഡിയിലും ജയിലിലും രാജകീയമായി വാഴുമ്പോഴാണ് ഇദ്ദേഹത്തോട് കേരള പോലീസ് അങ്ങേയറ്റം മനുഷ്യത്വരഹിതമായി പെരുമാറുന്നത്- സതീശന് വിമര്‍ശിച്ചു.
നിയമസഭ അടിച്ചുതകര്‍ത്ത കേസ് അടക്കം എത്രയോ കേസുകള്‍ എഴുതിത്തള്ളാന്‍ വ്യഗ്രത കാട്ടിയ സര്‍ക്കാരിന് ഗ്രോ വാസുവിന്റെ പേരിലുള്ള കേസും പിന്‍വലിച്ചാല്‍ എന്താണ് കുഴപ്പമെന്നും സതീശന് ചോദിച്ചു
ഗ്രോ വാസുവിന്റെ പ്രത്യയശാസ്ത്രത്തോട് വിയോജിപ്പുള്ളവരുണ്ടാകാം. എന്നാല്‍ 94-ാം വയസിലും അദ്ദേഹത്തിന്റെ ഉള്ളിലുള്ള പോരാട്ടവീര്യത്തെ അംഗീകരിച്ചേ മതിയാകുവെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
കരുളായി കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ പ്രതിഷേധം സംഘടിപ്പിച്ച കേസില്‍ ജൂലൈ 29-നാണ് ഗ്രോ വാസു അറസ്റ്റിലായത്.
കേരളത്തിലെ ആദ്യകാല നക്സല്‍ പ്രവര്‍ത്തകരില്‍ ഒരാളായ ഗ്രോ വാസു നക്സലൈറ്റ് നേതാവായിരുന്ന എ. വര്‍ഗീസിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന വ്യക്തി കൂടിയാണ്.
Leave A Comment