ഉമ്മൻചാണ്ടിയെ വേട്ടയാടിയവർ മാപ്പ് പറയണം; സോളാറിൽ സഭയിൽ അടിയന്തര പ്രമേയം
തിരുവനന്തപുരം: സോളാർ ഗൂഢാലോചനയിൽ നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ച. അഞ്ച് വ്യാജ കത്തുകളുടെ പേരിൽ ഉമ്മൻചാണ്ടിയെ വേട്ടയാടിയർ മാപ്പ് പറയണമെന്ന് പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷ എംഎൽഎ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം ഉമ്മൻചാണ്ടിയോട് മാപ്പ് പറയണം. നട്ടാൽ കുരുക്കാത്ത പച്ചക്കള്ളം കൊണ്ട് ഉമ്മൻചാണ്ടിയെ ക്രൂരമായി വേട്ടയാടി. നിയമസഭക്ക് അകത്ത് പോലും സിപിഎം വേട്ടയാടി. വിഎസ് അച്ച്യുതാനന്ദനെ പോലുള്ളവർ ഹീനമായ ഭാഷയിൽ വ്യക്തിഹത്യ നടത്തി. സിബിഐ റിപ്പോർട്ടിൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെടുമ്പോൾ മാപ്പ് പറയാതെ പിണറായി അടക്കമുള്ളവർ സംസാരിക്കരുത്.
അന്ന് പുറത്ത് വന്നുവെന്ന് പറയപ്പെട്ട കത്തിന്റെ പുറത്തായിരുന്നു അരോപണങ്ങളത്രയും ഉയർത്തിയത്. കത്തിന്റെ പുറത്താണ് ഉമ്മൻചാണ്ടിക്കെതിരെ ആരോപണം തിരിച്ചു വിട്ടത്. ജയിലിൽ വച്ച് പരാതിക്കാരി എഴുതിയ കത്തിൽ പിന്നീട് പേജുകളുടെ എണ്ണം കൂടി. 5 വ്യാജ കത്തുകൾ ഉണ്ടാക്കി ഉമ്മൻ ചാണ്ടിയെ വേട്ടയാടി. ലൈംഗിക ആരോപണം വരെ ഉന്നയിച്ചു. തട്ടിപ്പുകാരിയുടെ കത്തു ഉപയോഗിച്ച് വേട്ടയാടിയവർ മാപ്പ് പറയണം. രാഷ്ട്രീയ ദുരന്തമാണ് സോളാർ കേസ്. പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാറിന്റെ പി എ കത്തു കൈപ്പറ്റിയെന്ന് റിപ്പോട്ടിലുണ്ട്. പരാതിക്കാരിയുടെ അന്നത്തെ ഭർത്താവ് ബിജു രാധാകൃഷ്ണൻ ചെന്ന് കണ്ടത് എന്തിനെന്ന് മരിക്കും വരെ ഉമ്മൻചാണ്ടി വ്യക്തമാക്കിയിട്ടില്ല.
ഓ.സിയുടെ പേര് കത്തിൽ ഉണ്ടായിരുന്നില്ലെന്ന് സിബിഐ കണ്ടെത്തി. ആദ്യം കത്ത് കൈപറ്റിയവരിൽ നിന്നും പിന്നെ കത്തു കൈ പറ്റിയത് ടി ജി നന്ദകുമാരാണ്. സിപിഎം നേതാക്കളുടെ സമ്മർദ്ദം കൊണ്ടാണ് കത്തിൽ ഇടപെട്ടത് എന്ന് നന്ദകുമാർ മൊഴി നൽകിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തിൽ സൈബർ ആക്രമണത്തിന്റെ തുടക്കം സോളാർ കേസിലാണ്. ഉമ്മൻചാണ്ടിയെയും കുടുംബത്തേയും സമാനതകളില്ലാതെ വേട്ടയാടി. നാളെ ഉമ്മൻ ചാണ്ടി നിങ്ങളോട് ക്ഷമിച്ചാൽ പോലും കേരള സമൂഹം നിങ്ങളോട് മാപ്പ് തരില്ല. കത്തിൽ പിണറായിയുടെ പങ്ക് പുറത്തു വരണം. അവതാരങ്ങൾ ഉണ്ടാകില്ലെന്ന് പറഞ്ഞ് അധികാരത്തിലേറി മൂന്നാം ദിവസം പരാതിക്കാരിയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി. സ്ത്രീയുടെ പരാതി ആയത് കൊണ്ട് സിബിഐ ക്ക് വിട്ടുവെന്നാണ് പിണറായി പറയുന്നത്. ജിഷ്ണു പ്രണോയിയുടെ അമ്മയോട് പക്ഷേ പിണറായി എങ്ങിനെ പെരുമാറിയെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
Leave A Comment