കോഴിക്കോട് നിപ തന്നെ; മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് വീണ ജോര്‍ജ്
കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് മരിച്ചയാള്‍ക്കാണ് പൂനയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ നിപ സ്ഥിരീകരിച്ചത്. സ്ഥിതി വിലയിരുത്താൻ കേന്ദ്ര സംഘത്തെ ഉടൻ സംസ്ഥാനത്തേക്ക് അയക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ആകെ അഞ്ച് സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതില്‍ മൂന്ന് സാമ്പിളുകള്‍ പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളോടെ ആദ്യം മരിച്ചയാളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. ആ മരണവും നിപ ബാധിച്ച് തന്നെയാണെന്നാണ് ഇപ്പോള്‍ സ്ഥിരീകരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. 168 പേരാണ് മരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ളത്.
ആദ്യ കേസിൽ 158 പേരും രണ്ടാമത്തെ കേസില്‍ 10 പേരുമാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇവരിൽ 127 പേർ ആരോഗ്യ പ്രവർത്തകരാണ്. നിപ സ്ഥിരീകരിക്കുകയാണെങ്കിൽ സി സി ടി വി ദൃശ്യങ്ങൾ നോക്കി സമ്പർക്ക പട്ടിക വിപുലീകരിക്കും. അവരുടെ റൂട്ട് മാപ് പുറത്തിറക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. നാളെ കേന്ദ്ര സംഘം എത്തിയതിന് ശേഷം വവ്വാലുകളുടെ ആവാസ കേന്ദ്രത്തിൽ പരിശോധന നടത്തും. ആകെ മൂന്ന് വിദഗ്ധ സംഘങ്ങൾ നാളെ എത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Leave A Comment