കേരളം

മുൻഗണനാ റേഷൻ കാർഡ്, അപേക്ഷ അടുത്ത 10 മുതൽ സ്വീകരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 10 മുതല്‍ 20 വരെ സ്വീകരിക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. മുന്‍ഗണനാ കാര്‍ഡിന് വേണ്ടി നേരത്തേ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരില്‍ നിന്ന് അര്‍ഹരായി കണ്ടെത്തിയ 11,348 പേര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മുന്‍ഗണനാ കാര്‍ഡുകള്‍ അനുവദിച്ചതായും മന്ത്രി അറിയിച്ചു. പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടിക്കിടെയാണ് മന്ത്രി ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചത്.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ 90,493 പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡുകളും, 2,96,455 എന്‍.പി.എന്‍.എസ് (വെള്ള) കാര്‍ഡുകളും 7306 എന്‍.പി.ഐ (ബ്രൗണ്‍) കാര്‍ഡുകളും ഉള്‍പ്പെടെ ആകെ 3,94,254 പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്തു. കൂടാതെ 3,51,745 പിഎച്ച്എച്ച് കാര്‍ഡുകളും 28,793 എഎവൈ (മഞ്ഞ) കാര്‍ഡുകളും ഉള്‍പ്പെടെ 3,22,952 മുന്‍ഗണന കാര്‍ഡുകള്‍ തരം മാറ്റി നല്‍കിയതായും മന്ത്രി പറഞ്ഞു.

അനധികൃതമായി മുന്‍ഗണന കാര്‍ഡ് കൈവശം ഉപയോഗിച്ചിരുന്നവരില്‍ നിന്ന് 2021 മേയ് 21 മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് വരെ 44,609 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. 5,21,48,697 രൂപ പിഴ ഈടാക്കുകയും ചെയ്തു. 'ഓപ്പറേഷന്‍ യെല്ലോ' യുടെ ഭാഗമായി 4,19,19,486 രൂപ പിഴ ഈടാക്കുകയും ചെയ്‌തെന്ന് മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. 

ജൂലൈ മാസത്തില്‍ നടന്ന ഫോണ്‍ ഇന്‍ പരിപാടിയില്‍ 24 പരാതികളാണ് ലഭിച്ചത്. 15 പരാതികള്‍ മുന്‍ഗണനാ കാര്‍ഡുമായി ബന്ധപ്പെട്ടുള്ളവ ആയിരുന്നു. മറ്റുള്ളവ റേഷന്‍ വിതരണം, സപ്ലൈകോ സേവനങ്ങള്‍ എന്നിവ സംബന്ധിച്ചുള്ളതായിരുന്നു. അവ ഓരോന്നും പരിശോധിച്ച് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും ജിആര്‍ അനില്‍ അറിയിച്ചു.

Leave A Comment